തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ അകത്തുനിന്നു ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനും തലവേദനയുമായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ ഗോവിന്ദച്ചാമിയുടെ ഇടതു കൈയ്ക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അതിനാൽ അയാൾക്ക് എളുപ്പത്തിൽ വടത്തിൽ പിടിച്ചുകയറാൻ ആ കയ്യുടെ സഹായം മാത്രം മതി. എന്നാൽ ജയിലിൽ സുരക്ഷയുടെ കാര്യത്തിൽ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സെല്ലിൽ എലി കടിക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ലായെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകളാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. ഒരു വീപ്പ നേരത്തേ മതിലിനു സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് എടുക്കുകയായിരുന്നുവെന്നും ജയിൽ ഡിഐജി, ജയിൽ ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.