കൊച്ചി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ നടി ഗായത്രി അരുൺ രംഗത്ത് . വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് നടി ആരോപിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയിൽ 300-ഓളം കുട്ടികളകപ്പെട്ടതായും നടി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു. സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായി നടി വ്യക്തമാക്കി. നിയമവഴി തേടാൻ തട്ടിപ്പിനിരയായ വിദ്യാർഥികളോട് നടി ആവശ്യപ്പെടുന്നു. അതേസമയം ഏതാണ് സ്ഥാപനമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
‘വളരെ പ്രധാനപ്പെട്ട ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അറിയിക്കാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ. 2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകൾ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീൻഷോട്ട് ഉൾപ്പെടെ എനിക്ക് അയച്ചു തരുന്നുണ്ട്’, നടി പറഞ്ഞു.
‘എന്റെ ഫോട്ടോ ആണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്‌സാപ്പിൽ എന്റെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്റെ കൂടെ അന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എല്ലാ വിവരങ്ങളുംവെച്ച് വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികൾ എടുത്തുകൊള്ളാമെന്ന് എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്’- ഗായത്രി അരുൺ വ്യക്തമാക്കി.
‘പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങൾ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കിൽ എല്ലാ സർട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാൻ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. ഇതുകണ്ട് പല കുഞ്ഞുങ്ങളും, അവരുടെ നല്ല ഭാവി കണ്ട് പല മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോൾ ഒരു വിവരവുമില്ല. ഞാൻ ഇവരുടെ ഗൂഗിൾ അക്കൗണ്ട് നോക്കിയപ്പോൾ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകൾ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെങ്കിൽ അവരെ എത്രയും വേഗം തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യാൻ കഴിയുന്ന ഒരു കാര്യം. അതുകൊണ്ട് ഇനി സമയം ഒട്ടും കളയാതെ നിയമപരമായി മുന്നോട്ടുപോവുക. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് പോവുക’- നടി ആവശ്യപ്പെട്ടു.
‘സമ്മതമില്ലാതെ തട്ടിപ്പിന് എന്റെ ചിത്രം ഉപയോഗിച്ചതിനെതിരേ ഞാനും നിയമപരമായി തന്നെ മുന്നോട്ടുപോവുന്നു. അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിങ്ങളും എത്രയും പെട്ടെന്ന് അത് ചെയ്യണം. ഇക്കാര്യം നിങ്ങളെ അറിയിക്കാനും കൂടുതൽ ആളുകൾ പെടാതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ. ഇവരുടെ പേര് ഞാൻ പറയാത്തത് നിയമപരമായി മുന്നോട്ടുപോവുന്നതുകൊണ്ടും നിയമതടസം ഉള്ളതുകൊണ്ടും മാത്രമാണ്. ഇതിന്റെ ഭാഗമായ എല്ലാവർക്കും അവരുടെ വിവരങ്ങൾ അറിയാം. എത്രയും പെട്ടെന്ന് നിയമപരമായി നീങ്ങണം. തട്ടിപ്പ് നടത്തിയവരെ നിയമത്തിനുമുന്നിൽ എത്രയും വേഗം കൊണ്ടുവരാൻ ശ്രമിക്കാം’- ഗായത്രി അരുൺ കൂട്ടിച്ചേർത്തു.













































