ഷാർജ: ഗള്‍ഫിലും വിദേശരാജ്യങ്ങളിലുമടക്കം 400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി യുഎഇ സെന്‍ട്രല്‍ ജയിലില്‍. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും ഇയാളെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കെൻസ ഹോൾഡിങ്, കെൻസ വെൽനസ് ഉടമയാണ് ഷിഹാബ് ഷാ. അർമാനി ക്ലിനിക്, അർമാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആഡംബര വില്ലകൾ, റിസോർട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ദുബായ്, ഷാർജ, അജ്മാൻ, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോർജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളെയും ഇയാൾ തട്ടിപ്പിനിരയാക്കി. ഫെബ്രുവർ 17ന് ഷാർജയിൽ വെച്ചാണ് അറസ്റ്റിലായതിന് ശേഷം അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവിൽ അബുദാബിയിലെ അൽ ഐൻ സെൻട്രൽ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം.വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിർമാണത്തിലിരിക്കുന്ന വില്ലകൾ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്ക്കുവെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്‍റെ രീതി. യു.എ.ഇയിലെ മലയാളി സമൂഹത്തിൽനിന്ന് മാത്രം 200 കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. വയനാട്ടിലെ പദ്ധതികളുടെ പേരിൽ തട്ടിപ്പിനിരയാക്കപ്പെട്ടവരിൽ ഏറെയും പ്രവാസി മലയാളികളാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് നാളുകൾക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.