ലിബിയ: പിതാവ് ഏഴ് മക്കളെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവനൊടുക്കി. ലിബിയയിലെ ബെൻഗാസിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അൽ- ഹവാരി സ്വദേശിയായ ഹസൻ അൽ-സവി ആണ് തന്റെ മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. പിതാവിന്റെ ആക്രമണത്തിൽ അഞ്ച് മുതൽ 13 വയസുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരെ ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം വഴിയരികിൽ നിർത്തിയിട്ട കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാർ തുറന്നുനോക്കിയത്. വെടിയേറ്റ നിലയിൽ ഏഴു കുട്ടികൾ. തലയിൽ വെടിയേറ്റാണ് കുട്ടികൾ മരിച്ചത്. ഭൂരിഭാഗം കുട്ടികൾക്കും ഓരോ വെടിയേറ്റതായി കണ്ടെത്തി. എന്നാൽ ഒരു കുട്ടി പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചില കുട്ടികൾ സ്കൂൾ യൂണിഫോമിലായിരുന്നു. യാർ, ഖൈറല്ല, ലമാർ, മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം മാനസികാസ്വാസ്ഥ്യം നേരിട്ടതിനാലാകാം പിതാവ് ഈ കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ അടുത്തിടെ ഭാര്യയിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.