ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ഒക്ടോബർ 27 ന് ശ്രീനഗറിൽ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ നടത്തിയ അന്വേഷണമാണ് ഡോക്ടർമാരിലേക്കെക്കിയത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തിൽ, ഡോ. അദീൽ അഹ്‌മദ് റാത്തർ എന്നയാളാണ് പോസ്റ്ററുകൾ പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാളെ ഉത്തർപ്രദേശിലെ സഹരൻപുരിൽ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടി. പിന്നാലെയാണ് ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ഡോ. മുജമ്മിൽ ഷക്കീൽ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഇതിനിടെ ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ, ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ഡോ. മുജമ്മിൽ ഷക്കീലിനൊപ്പം ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടേതാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
പിടിയിലായ ഷക്കീലിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിന്റെ കോഡായ എച്ച്ആർ 51-ൽ തുടങ്ങുന്ന നമ്പറുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ പോലീസ് പരിശോധിച്ചത്. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോ സ്‌ഫോടകവസ്തുക്കൾ, 20 ടൈമറുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്താനും ഡോക്ടറുടെ വെളിപ്പെടുത്തലുകൾ പോലീസിനെ സഹായിച്ചു. വാടകയ്ക്ക് എടുത്ത ഒരു മുറിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി ഫരീദാബാദിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ സീനിയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷക്കീൽ. ക്യാമ്പസിലാണ് താമസിച്ചിരുന്നതെങ്കിലും ധോജിൽ ഒരു മുറിയും അദ്ദേഹം വാടകയ്ക്ക് എടുത്തിരുന്നു. ഇതു സ്ഫോടക വസ്തുക്കൾ വയ്ക്കാനാണെന്നു കരുതുന്നു.
ഇതിനിടെ ഇയാളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസ് പത്ത് ദിവസം മുൻപ് ഷക്കീലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, വാടക മുറിയെക്കുറിച്ചും തന്റെ സഹപ്രവർത്തകയുടെ സ്വിഫ്റ്റ് കാറിനെക്കുറിച്ചും ഇയാൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം ഷക്കീലിന്റെ മുറിയിൽ നടത്തിയ റെയ്ഡിൽ, അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച എട്ട് വലിയ സ്യൂട്ട്‌കേസുകളും നാല് ചെറിയ സ്യൂട്ട്‌കേസുകളും കണ്ടെത്തി. തുടർന്ന് ജമ്മു കശ്മീർ പോലീസും ഹരിയാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കാറിൽനിന്ന് ഒരു എകെ-74 റൈഫിൾ, മാഗസിനുകൾ, 83 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, എട്ട് വെടിയുണ്ടകൾ, ഉപയോഗിച്ച രണ്ട് തിരകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ വനിതാ ഡോക്ടറുടെ പങ്ക് കണ്ടെത്താനായി പോലീസ് അവരെ ചോദ്യംചെയ്തുവരികയാണ്.
പോലീസ് പറയുന്നതനുസരിച്ച്, രണ്ടാഴ്ച മുൻപാണ് 350 കിലോ സ്‌ഫോടകവസ്തുക്കൾ ഷക്കീലിന് ലഭിച്ചത്. ഇയാൾക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ, എന്തിനാണ് ഇത്രയധികം സ്‌ഫോടകവസ്തുക്കൾ ദേശീയ തലസ്ഥാനത്തിന് സമീപം ശേഖരിച്ചതെന്ന് വ്യക്തമല്ല. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്രയധികം സ്‌ഫോടകവസ്തുക്കൾ എങ്ങനെ ഡൽഹിക്ക് സമീപം എത്തിച്ചുവെന്നും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഒക്ടോബർ 27-നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് ശ്രീനഗറിൽ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തിൽ, അദീൽ അഹ്‌മദ് റാത്തർ എന്നയാളാണ് പോസ്റ്ററുകൾ പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാളെ ഉത്തർപ്രദേശിലെ സഹരൻപുരിൽ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടി.
അതേസമയം കഴിഞ്ഞ വർഷം ഒക്ടോബർ വരെ അനന്തനാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് റാത്തർ ജോലി ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. അനന്തനാഗിലെ ഇയാളുടെ ലോക്കർ പരിശോധിച്ചപ്പോൾ ഒരു എകെ 47 റൈഫിൾ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഷക്കീലിലേക്ക് എത്തിയതും തുടർന്ന് ഫരീദാബാദിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടിയതും. അതിൽ നിന്നാണ് വനിതാ ഡോക്ടറിലേക്കെത്തിയത്.



















































