ദെഹ്റാദൂൺ: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരികൊലക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവായിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുൽകിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളിൽ ഒരാളായ വിനോദ് ആര്യയുടെ മകനാണ്.
2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ അങ്കിതിന്റെ സുഹൃത്തുക്കളുടെ മൊഴികളും വാട്സാപ്പ് ചാറ്റുകളുമാണ് സുപ്രധാന തെളിവുകളായി മാറിയത്. സെപ്റ്റംബർ 18-ാം തീയതി, അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിങ് ചൗഹാനെ വിളിച്ച് റിസോർട്ടിൽനിന്ന് തന്റെ ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ല.
എന്നാൽ സംഭവദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ, മറ്റുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, പുൽകിത് ഗുപ്ത എന്നിവർക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോർട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡിൽവെച്ച് മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിർത്തി. തുടർന്ന് അങ്കിത ഇവർക്കുവേണ്ടി അവിടെ കാത്തിരുന്നു. എന്നാൽ റിസോർട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാൻ പ്രതികൾ അങ്കിതയെ നിർബന്ധിച്ചു, പക്ഷെ യുവതി ഇതിനെ എതിർത്തു. സംഭവദിവസവും ഇതേച്ചൊല്ലി പ്രതികളുമായി വഴക്കുണ്ടായി. റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളിൽ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കിൽ കലാശിച്ചെന്നും പ്രതികൾ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
അതേസമയം അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. ഉറ്റസുഹൃത്തായ പുഷ്പിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസോർട്ട് ഉടമകൾ തന്നെ വേശ്യാവൃത്തിക്കായി നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളിൽ സൂചിപ്പിച്ചിരുന്നത്. റിസോർട്ട് ഉടമയും മാനേജർമാരും അതിഥികൾക്ക് താൻ പ്രത്യേകസേവനം നൽകണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നായിരുന്നു ചാറ്റിലെ അങ്കിതയുടെ വെളിപ്പെടുത്തൽ. താൻ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റിൽ അങ്കിത പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരങ്ങൾ പോലീസിന് കൈമാറിയിരുന്നു.
സെപ്റ്റംബർ 18-ാം തീയതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും ദിവസങ്ങൾക്കു ശേഷം ഋഷികേശിലെ ചില്ല പവർഹൗസിനടുത്ത് കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇതു കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുൽകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസിൽ പുൽകിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകൻ അങ്കിത് ആര്യയെയും ബിജെപിയിൽനിന്ന് പുറത്താക്കിയിരുന്നു. അന്ന് സംസ്ഥാന സർക്കാരിൽ വഹിച്ചിരുന്ന കാബിനറ്റ് പദവിയിൽനിന്നും പാർട്ടി വിനോദ് ആര്യയെ നീക്കിയിരുന്നു. പാർട്ടിയുടെ മുഖ്യസ്ഥാനത്തു നിൽക്കുന്നയാളുടെ മകൻ പ്രതിയായത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.