കഴിഞ്ഞ ആഴ്ചവരെ ബിജെപി പ്രവർത്തകരുടെ വലിയവായിലുള്ള വീരവാദങ്ങൾ കേട്ട് കേരളീയർ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മനോഭാവത്തിലായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ കഷ്ടിച്ച് ഭരണം ലഭിച്ചതിനെ തുടർന്ന് ആദ്യം അമിത് ഷായും പിന്നാലെ മോദിയും വന്ന് തിരുവനന്തപുരത്തെ ന്യൂയോർക്കിനു മേലെ എത്തിക്കുന്ന പദ്ധതി പ്രഖ്യാപിക്കും എന്നൊക്കെ തള്ളി വിട്ടത് പതിനഞ്ച് ലക്ഷം ബാങ്ക് അക്കൗണ്ടിൽ എന്ന വാഗ്ദാനം പോലെയായത് പാവം സംഘപ്രവർത്തകരെ വല്ലാതെ ഇളിഭ്യരാക്കി. എങ്കിലും കേരളത്തിലെ അവരുടെ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എയിംസ് വരും മറ്റേ മോനേ എന്ന് സിനിമാ സ്റ്റൈലിൽ പ്രഖ്യാപിച്ചതും ഇ ശ്രീധരൻ പുതിയ അതിവേഗ റെയിൽവേ അഞ്ച് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രോജക്ട് അവതരിപ്പിച്ചതും കേന്ദ്ര സർക്കാർ കേരളത്തിന് എന്തെങ്കിലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ വളർത്തിയിരുന്നു.
പക്ഷേ നിർമലാ സീതാരമാന്റെ ബജറ്റ് അവതരിപ്പിച്ച് തീർന്നതോടെ തിരുവനന്തപുരത്ത് മോദി വന്ന് പ്രഖ്യാപിച്ചതിനേക്കാൾ ദുരന്തമായിരിക്കുകയാണ് കേരളത്തിന്. എന്തായാലും പ്രളയവും കോവിഡും പോലെ വലിയ ദുരന്തങ്ങൾ അതിജീവിച്ച മലയാളികൾ ഇതും അതിജീവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കേന്ദ്ര ബജറ്റിൽ എന്തൊക്കെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷകൾ എന്നും എന്താണ് ലഭിച്ചതെന്നും ഒന്ന് വിശകലനം ചെയ്താലോ…
ഇനി പറയുന്ന കാര്യങ്ങളാണ് കേരളം പ്രധാനമായും ആവശ്യമായി ഉന്നയിച്ചിരുന്നത്.
1. സ്പെഷ്യൽ ഫിസ്കൽ കറക്ഷൻ പാക്കേജ്, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം, കേരളത്തിന്റെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ.
2. ഡിഫൻസ് ആർ & ഡി കോറിഡോർ. പ്രതിരോധ ഗവേഷണത്തിനായുള്ള പ്രത്യേക കോറിഡോർ.
3. റെയർ എർത്ത് കോറിഡോർ. റെയർ എർത്ത് മിനറലുകളുടെ ഖനനം, പ്രോസസിങ്, ഗവേഷണം എന്നിവയ്ക്കായുള്ള കോറിഡോർ.
4. എയിംസ് (AIIMS). കോഴിക്കോടോ പാലക്കാടോ തിരുവനന്തപുരമോ എവിടെയെങ്കിൽ എയിംസ് സ്ഥാപിക്കൽ.
5. ശബരി റെയിൽ. അങ്കമാലി-എരുമേലി റെയിൽ പാത.
6. കശുവണ്ടി, കയർ, ഹാൻഡ്‌ലൂം സെക്ടറുകൾക്കുള്ള പാക്കേജുകൾ. ഈ മേഖലകളിലെ തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക ഫണ്ടുകൾ.
7. കടം വാങ്ങൽ പരിധി ഉയർത്തൽ. ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ (GSDP) 0.5% അധിക വായ്പാ അനുമതി.
8. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ, 1,000 കോടി രൂപ.
9. വിഴിഞ്ഞം തുറമുഖ വികസനം. അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഹായം.
ഇതിനു പുറമെ, കേരളത്തിന്റെ വ്യവസായ മേഖല, പ്രത്യേകിച്ച് എക്സ്പോർട്ട്-ഓറിയന്റഡ് സെക്ടറുകൾ, യുഎസ് താരിഫുകളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ സഹായം പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് എംപി ശശി തരൂർ പോലുള്ളവർ, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
പക്ഷെ കേരളത്തിനായി നിർമല സീതാരാമൻ കരുതിവച്ചത് ദാ ഇത് മാത്രമായിരുന്നു…
1. നേച്ചർ-ബേസ്ഡ് ടൂറിസം. ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും കടലാമകളുടെ പ്രജനനത്തിനായുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. ഇത് പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
2. റെയർ എർത്ത് കോറിഡോർ. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയോടൊപ്പം കേരളത്തിനും റെയർ എർത്ത് കോറിഡോർ. ഇത് ഖനനം, പ്രോസസിങ്, ഗവേഷണം, മാനുഫാക്ചറിങ് എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനു പുറമേ ആകെയുള്ളത് പൊതു അലോക്കേഷനുകൾ മാത്രമായിരുന്നു. സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപ ടാക്സ് ഡിവോള്യൂഷൻ, ഫിനാൻസ് കമ്മീഷൻ ഗ്രാന്റുകൾ എന്നിവ പങ്കുവച്ചതിൽ കേരളത്തിനും നിർബന്ധമായും നൽകേണ്ടതു മാത്രം വകയിരുത്തി. എന്നാൽ, ചില ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വച്ച പോലെ കേരളത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്ക് പ്രത്യേകമായി യാതൊരു അലോക്കേഷൻ വച്ചതുമില്ല.
എന്നാൽ കേരളവും മലയാളികളും പല മേഖലയിലും ഒന്നാമത് നിൽക്കുന്നപോലെ ബജറ്റിലെ നിരാശയുടെ കണക്കെടുത്താലും ഒന്നാമത് തന്നെ നിൽക്കുകയാണ്.
പ്രധാന നിരാശകൾ ഒന്നുകൂടെ നമുക്ക് അക്കമിട്ടു നോക്കാം.
1. ഹൈ-സ്പീഡ് റെയിൽ. ഇന്ത്യയിലാകെ ഏഴ് ഹൈ-സ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചെങ്കിലും, കേരളം ഇതിൽ ഉൾപ്പെട്ടില്ല. ഇ ശ്രീധരൻ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും പൊന്നാനിയിൽ ഓഫീസ് തുടങ്ങുകയും ചെയ്ത കേരള അതിവേഗ റെയിൽ ഇതോടെ ജലരേഖയായി മാറി. തെക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവയ്ക്കുപോലും അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിന് നിരാശമാത്രം ബാക്കിയായത്.
2, എയിംസും ശബരി റെയിലും. ഈ ആവശ്യങ്ങൾക്കായി ബജറ്റിൽ യാതൊരു പരാമർശവുമുണ്ടായില്ല. കൂടാതെ സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി 21,000 കോടി രൂപയുടെ ഫിസ്കൽ പാക്കേജോ, അധിക ബോറോയിങ് അനുമതിയോ ലഭിക്കാത്തത് വരും വർഷങ്ങളിൽ കേരള സർക്കാരിന് കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതുകൂടാതെ കശുവണ്ടി, കയർ മേഖലകൾക്കുള്ള പാക്കേജുകൾ ഇല്ലാത്തത് ആ തൊഴിൽ മേഖലയെ ബാധിക്കും.
മൊത്തത്തിൽ, കേരളത്തിന്റെ പ്രതീക്ഷകളുടെ 70% പോലും നിറവേറ്റപ്പെട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ദർ പോലും പറയുന്നത്. ഇനി കേരളത്തോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ അസാം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് എന്തൊക്ക ലഭിച്ചു എന്നു കൂടി നോക്കിയോലോ.
കേരളത്തെപോലെ നിരാശരാണോ അവരും എന്നറിയണമല്ലോ, ഈ സംസ്ഥാനങ്ങളിൽ അസാം മാത്രമാണ് നിലവിൽ ബിജെപി ഭരിക്കുന്നത്. ആദ്യം അസാം തന്നെ നോക്കാം.
പൊതു ടാക്സ് പൂളിൽ നിന്നും മുൻവ ർഷത്തെക്കാൾ കൂടുതൽ ടാക്സ് ഷെയർ ഇത്തവണ അസാമിന് നൽകിയിട്ടുണ്ട്. നിലവിൽ ഈ അനുപാതത്തിൽ വളരെ പുറകിലായ കേരളം കൂടുതൽ ആവശ്യപ്പെട്ടത് പരിഗണിക്കാതിരുന്നപ്പോൾ ഇപ്പോൾ തന്നെ നല്ല ശതമാനം ലഭിക്കുന്ന അസാമിന് ആ നിരക്ക് ഒന്ന് കൂടി കട്ടി നൽകിയിരിക്കുകയാണ് നിർമല.
അടുത്തതായി ബജറ്റിലെ നോർത്ത് ഈസ്റ്റ് ഫോക്കസ് അസാമിന് ഗുണകരമായിട്ടുണ്ട്. ബുദ്ധിസ്റ്റ് സർക്യൂട്ട് വികസിപ്പിക്കൽ പദ്ധതി, ക്ഷേത്രങ്ങൾ, മൊണാസ്ട്രികൾ സംരക്ഷണം എന്നിവ പുതുതായി പ്രഖ്യാപിച്ചപ്പോൾ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി റോഡുകൾ, റെയിൽവേ കണക്ടിവിറ്റി, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയ്ക്ക് പഴയ അലോക്കേഷനുകളുടെ തുടർച്ചയും ബജറ്റിൽ പ്രഖ്യാപിച്ചു.
അടുത്തതായി നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് നോക്കാം, കേരളത്തിന് ലഭിച്ച റെയർ എർത്ത് കോറിഡോർ തമിഴ്നാടിനും ലഭിച്ചു. എന്നാൽ കേരളത്തിന് ലഭിക്കാതെ പോയ ഹൈ- സ്പീഡ് റെയിൽ തമിഴ്നാടിന് നൽകിയിട്ടുണ്ട്. ഹൈദരാബാദ്- ചെന്നൈ കോറിഡോർ.
ടൂറിസത്തിന്റെ ഭാഗമായി പോത്തിഗൈ മലയിൽ ഇക്കോളജിക്കലി സസ്റ്റെയ്നബിൾ മൗണ്ടൻ ട്രെയിലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്ന 50% ടാക്സ് ഷെയർ, ജൽ ജീവൻ മിഷൻ ഫണ്ടുകൾ (3,112 കോടി), കോയമ്പത്തൂർ/മധുര മെട്രോ എന്നിവ പ്രത്യേകമായി പരിഗണിച്ചില്ല
അവസാനമായി പശ്ചിമ ബംഗാൾ- ഇതും ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ്. മാത്രമല്ല ബിജെപിയുടെ ഏറ്റവും വലിയ പ്രതിയോഗി എന്ന് പറയപ്പെടുന്ന മമത ബാനർജി മുഖ്യമന്ത്രിയായ സംസ്ഥാനം കൂടിയാണ്. അതിനപ്പുറം ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള സംസ്ഥാനം കൂടിയാണ് ഇത്. ബംഗാളിന് പ്രത്യേകമായി എന്തൊക്കെ കിട്ടിയെന്ന് നോക്കാം.
1. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ. ഡങ്കുനി (ബംഗാൾ) മുതൽ സൂറത്ത് (ഗുജറാത്ത്) വരെ.
2. ഹൈ-സ്പീഡ് റെയിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറുകളിൽ ബംഗാളിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
3. നാഷണൽ വാട്ടർവേകൾ. 20 പുതിയ വാട്ടർവേകൾ പ്രായോഗികമാക്കും.
അവസാനമായി ബജറ്റിനെ ചുരുക്കി ഇങ്ങനെ പറയാം. 2026 യൂണിയൻ ബജറ്റ്, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്നതിൽ തർക്കമില്ല. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ, പ്രതീക്ഷകളും ലഭിച്ചതും തമ്മിലുള്ള വിടവ് വലുതാണ്. റെയർ എർത്ത് കോറിഡോറും ടൂറിസം പദ്ധതികളും ദീർഘകാല നേട്ടങ്ങൾ നൽകുമെങ്കിലും, അടിയന്തര ആവശ്യങ്ങൾ അവഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് ലഭിച്ച പദ്ധതികൾ, ബജറ്റിന്റെ രാഷ്ട്രീയ ഭാവം വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഈ ബജറ്റ് ഫിസ്കൽ ഡിസിപ്ലിനും വികസനത്തിനുമിടയിലുള്ള സന്തുലനമാണ്, പക്ഷേ സംസ്ഥാനങ്ങൾക്കിടയിലെ അസമത്വങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
















































