തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവത്തിനിടെ പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വയ്പ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ എന്നും നിലപാടുത്ത ജനവിഭാഗമാണ് കേരളം. പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം എന്നും. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് വിവാദത്തിനാസ്പദമായ സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ ഒര അധ്യാപകൻ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തുകയായിരുന്നു.
ഗാസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൻറെ ഉള്ളടക്കം കാണിച്ചു കൊണ്ടാണ് പ്ലസ് ടൂ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകർ കർട്ടനിടുകയായിരുന്നു.