തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നാർക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ തിരുവനന്തപുരം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ അഭിൻജിത്, രാഹുൽ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് സിപിഒമാരിലേക്കായിരുന്നുന്നെ നാർക്കോടിക് സെല്ലിൻറെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. സംഭവത്തിൽ ഇരുവർക്കുമെതിരെ റൂറൽ എസ്പി കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.
അതുപോലെ രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തിൽ നേരിട്ട് പങ്കാളികളായെന്നാണ് നാർക്കോടിക് സെൽ ഡിവൈഎസ്പിയുടെ കണ്ടെത്തൽ. നാർക്കോടിക് സെൽ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്. ലഹരി വിൽപ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാർക്കോടിക് സെൽ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിൻറെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്. അഭിൻജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.
അതേസമയം നാർക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയർലെസ് സെറ്റുകൾ വഴി കൺട്രോൾ റൂമിലിരിക്കുന്ന അഭിൻജിതിനും രാഹുലിനും അറിയാൻ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകൾക്ക് ഇവർ ചോർത്തി നൽകിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പോലീസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്.














































