ബെംഗളൂരു: ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വേഗത്തിൽ വീട്ടിലെത്താൻ ആംബുലൻസിൽ സൈറൺ മുഴക്കി പാഞ്ഞ ഡ്രൈവർ പിടിയിൽ. ബനശങ്കരിയിൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ മോഹൻകുമാറാണ് പിടിയിലായത്. കഴിഞ്ഞദിവസം രാമയ്യ മെഡിക്കൽ കോളേജിൽനിന്ന് അതിവേഗത്തിലെത്തിയ ആംബുലൻസ് സംശയംതോന്നി പോലീസ് തടഞ്ഞു നിർത്തിയതിനെത്തുടർന്നാണ് മെഡിക്കൽ ആവശ്യമല്ലായിരുന്നുവെന്ന് വ്യക്തമായത്. മെഡിക്കൽ കോളേജിൽനിന്ന് പാഞ്ഞെത്തിയ ആംബുലൻസ് കണ്ട് മറ്റ് വാഹനങ്ങൾ മാറ്റി കടന്നുപോകാൻ സൗകര്യംഒരുക്കി.
എന്നാൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ട് സംശയം തോന്നിയ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി കാര്യം തിരക്കി. അടിയന്തര ചികിത്സവേണ്ട രോഗിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്ന് മോഹൻകുമാർ പറഞ്ഞു. ഇയാൾ പറഞ്ഞ സ്ഥലത്തുനിന്ന് രോഗിയുമായി ആശുപത്രിയിൽ എത്താൻ ഒരുമണിക്കൂർ വേണ്ടി വരുമായിരുന്നു.
സമയം വൈകുന്നതിനാൽ രോഗിയുടെ അടുത്തുള്ള വേറെ ആംബുലൻസ് ക്രമീകരിക്കാമെന്ന് അറിയിച്ച പോലീസ് രോഗിയുടെ കൂടുതൽ വിശദാംശങ്ങൾ തിരക്കി. ഇതോടെ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ചതിനുശേഷം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും വേഗത്തിലെത്താൻ വേണ്ടിയാണ് സൈറൺ മുഴക്കി പാഞ്ഞതെന്നും സമ്മതിച്ചു.















































