വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസില്‍ ഇമിഗ്രേഷൻ ഏജന്റ് പൊതുനിരത്തിൽ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് പൗരയായ റെനെ നിക്കോൾ ഗുഡിനെയാണ് (38) ഇമിഗ്രേഷൻ ഏജന്റ് വെടിവച്ചു കൊന്നത്.
ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണ് റെനെ നിക്കോൾ ഗുഡിനെ വെടിവച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അവർ വളരെ മോശമായാണ് പെരുമാറിയത്. അവർ ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചു. വണ്ടിയിടിക്കാൻ ശ്രമിക്കുകയല്ല, വണ്ടിയിടിക്കുകയാണ് ചെയ്തതെന്ന് ട്രംപ് പറഞ്ഞു. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങൾ ട്രംപ് പ്രദർശിപ്പിച്ചു. അവിടെ നടന്നത് ഭയാനകരമായ അക്രമ സംഭവമാണെന്നും ദൃശ്യങ്ങൾ കാണാൻ തന്നെ പ്രയാസമാണെന്നും ട്രംപ് പറഞ്ഞു.യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിലാണ് വെടിവയ്പ്പ് നടന്നത്.
ഇമിഗ്രേഷൻ ഏജന്റ് പൊതുനിരത്തിൽ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധമാണ് ഉയരുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാർ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥൻ 2 തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. 3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം.















































