ന്യൂഡൽഹി: വായു മലിനീകരണം അതി രൂക്ഷമായിത്തുടരുന്ന രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ ക്ലൗഡ് സീഡിങ് പരാജയം. 1.2 കോടി രൂപയോളം ചെലവാക്കി കാൻപുർ ഐഐടിയുമായി സഹകരിച്ചായിരുന്നു പരീക്ഷണം.
ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലും മറ്റു ഭാഗങ്ങളിലും നടത്തിയ രണ്ട് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഈ ശ്രമത്തെ ‘വിജയകരം’ എന്ന് വിശേഷിപ്പിച്ചു. വരുംദിവസങ്ങളിൽ പത്തോളം പരീക്ഷണങ്ങൾക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മഴപെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ഐഐടി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ശൈത്യകാല മാസങ്ങളിൽ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൃത്രിമമഴയ്ക്ക് ശ്രമം നടത്തുന്നത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ഐഐടി കാൺപൂർ പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.
ഈ പരീക്ഷണം കാറ്റിന്റെ വേഗത, നിലവിലുള്ള മഴമേഘങ്ങൾ എന്നിവയ്ക്കനുസൃതമായിട്ടാണ് വിജയിക്കാനുള്ള സാധ്യത. ഡൽഹിയിലെ നിലവിലെ കാലവസ്ഥയിൽ പരീക്ഷണം വിജയിക്കാനുള്ള സാധ്യത കുറവായിരുന്നെങ്കിലും ചൊവ്വാഴ്ച ഒന്നോ രണ്ടോ തവണ നേരിയ മഴയോ ചാറ്റൽ മഴയോ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണ് പരീക്ഷണം നടത്താൻ ഡൽഹി സർക്കാരിനെയും ഐഐടി കാൺപൂരിനെയും പ്രേരിപ്പിച്ചത്.
അതേസമയം കഴിഞ്ഞയാഴ്ച ബുറാഡി മേഖലയിൽ പരീക്ഷണം നടത്തിയെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈർപ്പം ഇല്ലാതിരുന്നതിനാൽ അതും വിജയിച്ചില്ല. പരീക്ഷണം നടത്താൻ കാൻപുർ ഐഐടിക്ക് കേന്ദ്രം നേരത്തേ അനുമതിനൽകിയിരുന്നു. അതേസമയം, ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പടക്കംപൊട്ടിക്കലിനുശേഷം ഡൽഹിയിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽത്തന്നെയാണ്. ശൈത്യകാലം വരവറിയിച്ചതോടെ അന്തരീക്ഷത്തിൽ മൂടൽമഞ്ഞും തുടങ്ങിയിട്ടുണ്ട്.
ഡൽഹി മന്ത്രിസഭ മെയ് ഏഴിനാണ് ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അഞ്ച് പരീക്ഷണങ്ങൾക്കായി 3.21 കോടി രൂപ വകയിരുത്തിയിട്ടുണ്ട് – ഒരു ശ്രമത്തിന് ഏകദേശം 64 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഇത്തരത്തിൽ രണ്ട് ശ്രമങ്ങളാണ് നടത്തിയത്.















































