നിലമ്പൂർ: അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ. അത് സത്യസന്ധമായ കാര്യമാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ ഇങ്ങനെ- ‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചു. അത് അടിയന്തരാവസ്ഥ കാലത്തായിരുന്നു. അടിയന്തരാവസ്ഥതന്നെ അർദ്ധ ഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എൽഡിഎഫിന് പിന്തുണച്ചത് ഓർമിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ ഇത്തരത്തിലുള്ള പ്രതികരണം. താൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
‘ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വിഡി സതീശൻ തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരിക്കൽപോലും ഒരു വർഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നിൽക്കില്ല. പക്ഷേ യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി പൂർണ്ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
നിലമ്പൂരിൽ കാര്യങ്ങൾ എളുപ്പവുമല്ല, അതുപോലെ ടൈറ്റുമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് ആദ്യം മുതലേ ഒരു രാഷ്ട്രീയവും ഇവിടെ പറയാനുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനഹിത പരിശോധനയായി ഇതിനെ പരിഗണിച്ചാലും പ്രശ്‌നമില്ല. പാസാകും. ഇടത് ഇടതുമുന്നണി രാഷ്ട്രീയ മുദ്രാവാക്യമുയർത്തി നേരിടുന്ന തിരഞ്ഞെടുപ്പാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി യുഡിഎഫും ഭൂരിപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി ബിജെപിയും നിൽക്കുകയാണ്. ഈ രണ്ട് വർഗീയശക്തികൾക്കെതിരായിട്ടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചാൽ അതിന് വക്കീലുമാർ മറുപടി നൽകുമെന്നും ചോദ്യത്തിന് പ്രതികരണമായി ഗോവിന്ദൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ ജമാഅത്തെ ഇസ്ലാമി അപലപിച്ചില്ലെന്ന ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടന വക്കീൽ നോട്ടീസ് അയച്ചിരുന്നു. ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സർവ്വകക്ഷി യോഗം അപലപിച്ചപ്പോൾ അതിൽ ജമാഅത്തെ ഇസ്ലാമി ഇല്ലായിരുന്നു. അത് സംബന്ധിച്ച പത്ര വാർത്ത അടിസ്ഥാനമാക്കിയാണ് തന്റെ പ്രസ്താവനയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.