തിരുവനന്തപുരം: ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പരസ്പര വിമർശനവുമായി ഭരണപക്ഷ എംഎൽഎമാർ രംഗത്ത്. പിസി വിഷ്ണുനാഥ് എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയാണ് സംഭവം. ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തന്റെ മകൻ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കൾ പറയുന്നതു തെറ്റാണെന്നും മലമ്പുഴയിൽനിന്നുള്ള ഭരണപക്ഷ എംഎൽഎ എ. പ്രഭാകരൻ പറഞ്ഞു.
സിപിഎം എംഎൽഎ, യു പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമർശം. കുറച്ചു നാളുകൾക്കു മുൻപ് പ്രതിഭയുടെ മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ എക്സൈസ് പരിശോധനയിൽ പിടിച്ചിരുന്നു. മകൻ തെറ്റ് ചെയ്യില്ലെന്നും കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അതിനെക്കുറിച്ചുള്ള പ്രതിഭയുടെ പ്രതികരണം.
സൂര്യാഘാതസാധ്യത; സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനഃക്രമീകരണം, ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള
അതേസമയം, സ്‌കൂളുകളിൽ ഉൾപ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നുണ്ടോ എന്നും നേർവഴി അടക്കമുള്ള പദ്ധതികൾ സ്‌കൂളുകളിൽ ആത്മാർഥമായി നടക്കുന്നുണ്ടോ എന്നും എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചർച്ചയ്ക്കിടെ യു പ്രതിഭ ചോദിച്ചു. പകപോക്കൽ എന്ന രീതിയിൽ കേസെടുത്താൽ നടപടി സ്വീകരിക്കാറുണ്ടെന്ന മറുപടിയുമായി എക്‌സൈസ് മന്ത്രി എംബി രാജേഷും രംഗത്തെത്തി.