തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. സിപിഎം നേതൃത്വവുമായി അടുത്തിടെ അകൽച്ചയിലായിരുന്ന പി ശശി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി വ്യക്തിപരമെന്നാണ് മുൻ എംഎൽഎ നൽകുന്ന വിശദീകരണം.
അതേസമയം ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിനു മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ മുൻ എംഎൽഎ കൂടിയായ പി.കെ.ശശി വിട്ടുനിന്നിരുന്നു. എന്നാൽ നേതൃത്വവുമായി അകന്നു നിൽക്കുന്ന ശശിയെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ വിളിക്കുക പോലും ചെയ്യാതെ പാർട്ടിയും അകൽച്ച പാലിച്ചു. കടുത്ത പനി മൂലമാണു വിട്ടുനിന്നതെന്നു ശശി പറഞ്ഞെങ്കിലും ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമായിരുന്നു. പി.കെ. ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി.
ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിഭാഗീയതയെത്തുടർന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയെങ്കിലും കെടിഡിസി അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റിയിരുന്നില്ല. സംസ്‌ഥാന നേതൃത്വത്തിന്റെ അനുഭാവമായിരുന്നു പ്രധാന കാരണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശശിയെ അനുകൂലിക്കുന്നവർ എന്ന പേരിൽ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മത്സരിച്ചതു പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ടായിരുന്നത്. എന്നാൽ, തനിക്കൊപ്പം നിന്നവർക്കെതിരായ നടപടികളും ഒഴിവാക്കണമെന്നാണ് ശശി പാർട്ടിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിനു താൽപര്യമില്ല. ഇതും രാജിയിലേക്ക് നയിച്ചു.
















































