തിരുവനന്തപുരം: അടിയന്തരാവസ്ഥാ കാലത്ത് ആർഎസ്എസുമായി സഹകരിച്ചുവെന്ന എംവി ഗോവിന്ദന്റെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സിപിഐയില്ല. എന്ത് കാര്യം എപ്പോൾ പറയണമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും ബിനോയി വിശ്വം പറഞ്ഞു. അതുപോലെ ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സ്വന്തം വർത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവർക്കാണ് 50 വർഷം പഴയ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളത്. വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 വർഷം പഴയ രാഷ്ട്രീയം പറഞ്ഞുക്കൊണ്ട് ചുറ്റിത്തിരിയാൻ സിപിഐയില്ല. എൽഡിഎഫ് ആ വഴിക്ക് പോകാൻ പാടില്ല. ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർഎസ്എസിനോടും ന്യൂനപക്ഷ വർഗീയതയുടെ മുഖമായ ജമഅത്തെ ഇസ്ലാമിയോടും എൽഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.