കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടിസ് അയച്ച് കാക്കനാട് മജിസ്ട്രേട്ട് കോടതി. ഒക്ടോബർ 27ന് ഹാജരാകാനാണ് നിർദേശം. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ മാനേജർ വിപിൻകുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്നും പിടിവലി മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് പൊലീസ് കുറ്റപത്രം.
പിടിവലിക്കിടെ മാനേജരുടെ കണ്ണട താഴെ വീണു പൊട്ടിയതായും കൈത്തണ്ട ചെറുതായി ഉരഞ്ഞതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഉണ്ണി മുകുന്ദൻ മാനേജരുടെ ഫ്ലാറ്റിലെത്തിയപ്പോൾ പാർക്കിങ് സ്ഥലത്തായിരുന്നു പിടിവലി. സിസിടിവി ക്യാമറകളിലോ സാക്ഷി മൊഴികളിലോ മർദനത്തിനു തെളിവില്ല. പരാതിക്കാരന്റെയും ഉണ്ണി മുകുന്ദന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
മാനേജറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്ന സമയത്ത് നടൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചു എന്നാണ് മാനേജർ വിപിൻ ആരോപിച്ചത്.