ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന നിലപാട് അറിയിച്ച് ഹൈക്കമാൻഡ്. ഇതിനായുള്ള മത്സരം പാടില്ലെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. അതുപോലെ കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരുമെന്നും ഹൈക്കമാൻഡ് അറിയിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്നാണ് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം. കൂടാതെ സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ലെന്നും എഐസിസി ചൂണ്ടിക്കാട്ടി.














































