കൊച്ചി: സർക്കാർ തടഞ്ഞുവച്ച ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സർക്കാർ നടപടിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിശീതമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ നൽകാനുള്ള വിധി.
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് ഡോ. സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകൾ സംബന്ധിച്ചും പ്രശ്നങ്ങൾ നിലനിൽക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളൊക്കെ വിരമിക്കുന്നതിനു മുൻപ് തീർക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞിരുന്നു. സിസ തോമസ് കഴിഞ്ഞ 2 വർഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാരിനു വേണ്ടി ജോലി ചെയ്തവർക്കു നൽകുന്ന പ്രതിഫലം ഇതാണോയെന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവർക്ക് ജീവിക്കാനുള്ള തുകയല്ലേ പെൻഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. അതേസമയം വിരമിക്കുന്നതിനു തലേന്നു പോലും കാരണം കാണിക്കൽ നോട്ടിസ് നൽകിയ സർക്കാർ നടപടിക്കു കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. 2023 മാർച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിൽ ഇത് അനുവദിച്ചു കിട്ടാൻ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.