തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞ പ്രസ്താവനയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിലാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ആർഎസ്എസ് ചിത്രങ്ങൾക്കു മുന്നിൽ ചിലർ താണു വണങ്ങിയ നില കേരളം കണ്ടതാണ്. ഒരു വർഗീയതയെയും ഒപ്പം നിർത്താൻ സിപിഎം തയാറായിട്ടില്ല. ആർഎസ്എസ് ശാഖയ്ക്കു കാവൽ നിന്നത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതുപോലെ ജമാത്തെ ഇസ്ലാമിക്കൊപ്പം നിന്ന് കോൺഗ്രസ് ഞങ്ങൾക്ക് എതിരെ കളിച്ച കളിയും കേരളം കണ്ടതാണ്. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആർഎസ്എസ്. അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭാരതാംബ വിവാദത്തിൽ സർക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി പി. പ്രസാദ് ഗവർണറെ അറിയിച്ചത്. എല്ലാവർക്കും വ്യക്തിപരമായി പല ആശയങ്ങളുമായി അടുപ്പമുണ്ടായേക്കാമെന്നും എന്നാൽ സർക്കാർ പരിപാടിയിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള പൊതു ബിംബങ്ങൾ മാത്രമേ അവിടെ ഉണ്ടാകാൻ പാടുള്ളു. അതിൽനിന്നു വ്യത്യസ്തമായ നിലപാട് വന്നതുകൊണ്ടാണ് അതിനോടു യോജിപ്പില്ലെന്ന് കൃഷിമന്ത്രി അറിയിച്ചത്. അത് ഗവർണർക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നത്. ഔദ്യോഗികപരിപാടികളിൽ ഇത്തരം ചിഹ്നങ്ങൾ വയ്ക്കില്ലെന്നാണ് പിന്നീട് രാജ്ഭവൻ അറിയിക്കുന്നതെന്നും പിണറായി പറഞ്ഞു.
ഗവർണർ സ്വീകരിച്ച നടപടിയിൽ അപകാത ഉണ്ടെന്നു ബോധ്യപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ ഇത്തരം ചിഹ്നങ്ങൾ വെക്കില്ലെന്നു പറഞ്ഞത്. അംഗീകൃത നടപടികൾ അനുസരിച്ച് മാത്രമേ ഔദ്യോഗിക പരിപാടികൾ നടത്താൻ പാടുള്ളുവെന്നാണ് സർക്കാർ നിലപാട്. ഓരോരുത്തരുടെയും താൽപര്യത്തിന് അനുസരിച്ചുള്ള എന്തെങ്കിലും പ്രദർശനം അവിടെ നടത്താൻ പാടില്ല. രാജ്ഭവനിൽ ഗവർണർ മറ്റെന്തെങ്കിലും പരിപാടി നടത്തുന്നത് സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. രാജ്ഭവൻ എന്നത് രാജ്യത്തെ പ്രധാനപ്പെട്ട ഭരണഘടനാ കേന്ദ്രമാണ്. അവിടെ നടത്തുന്ന കാര്യങ്ങളും പ്രദർശിപ്പിക്കുന്ന വസ്തുക്കളും പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരിക്കണം. ഭരണഘടനാ അനുസൃതമായിരിക്കണം അത്. രാജ്ഭവനെ ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന സ്ഥാപനമായോ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയായോ മാറ്റാൻ പാടില്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായോ കാണാൻ കഴിയൂ. അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ ഭാരതാംബയെ അംഗീകരിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് ചിലർ ചോദിക്കുന്നത്. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഒന്നല്ല ഭാരതാംബ എന്ന ചിത്രീകരണം. ഭാരതാംബയുടെ കൈയിലെ കൊടി ആർഎസ്എസിന്റേതാണെന്ന് പരസ്യമായി അംഗീകരിച്ചു കഴിഞ്ഞല്ലോ. ആർഎസ്എസിന്റെ ചിഹ്നങ്ങളെ ആർഎസ്എസുകാർ ബഹുമാനിക്കും. അതു വേണ്ടെന്നു പറയുന്നില്ല. പക്ഷെ അത് എല്ലാവരും അംഗീകരിക്കണം എന്നു പറയുന്നത് ശരിയല്ല. അത്തരം നിലപാട് അംഗീകരിപ്പിക്കാൻ രാജ്ഭവനെ ഉപയോഗിക്കുന്നതും ശരിയല്ല. ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടനയോടുള്ള ആർഎസ്എസ് സമീപനം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
1925ൽ രൂപീകൃതമായ ആർഎസ്എസ്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങളോടു വിയോജിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപപ്പെട്ടപ്പോൾ തന്നെ ആർഎസ്എസ് അതിനോടു വിയോജിച്ചു. ഭരണഘടനയെ മനുസ്മൃതിയുമായാണ് താരതമ്യപ്പെടുത്തിയത്. ആർഎസ്എസ് മുഖപത്രം തന്നെ അതു വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ നിറം കാവിനിറത്തിലാകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. അതാണ് ഭാരതാംബയുടെ ചിത്രത്തിൽ ഉള്ളത്. രാജ്യത്തിന്റെ ഔദ്യോഗിമായ ഒന്നല്ലാത്ത ഒന്നിലെ ഔദ്യോഗികമാക്കാനാണ് ഇപ്പോൾ ആർഎസ്എസ് ശ്രമിക്കുന്നത്.
മാത്രമല്ല നമ്മുടെ രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നാണ് ആർഎസ്എസ് പറഞ്ഞത്. എന്നാൽ ബ്രിട്ടിഷ് സംവിധാനത്തിന് പാദസേവ ചെയ്യുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്കു താഴ്ത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.