തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളും മുടി മുറിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്തു.
തിരുവനന്തപുരത്തെ സമരവേദിയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ എത്തി. വന്നപ്പോൾ തോന്നുന്നത് തീവ്രമായ വികാരം. ധീരതയുടെ പര്യായമാണ് കണ്ടത്. 50 ദിവസം കിടന്നിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല. സർക്കാർ ധൂർത് ഒഴിവാക്കിയാൽ ഓണറേറിയാം കൊടുക്കാം. ആരോഗ്യ മന്ത്രിയും സ്ത്രീയാണ്. ഒരു കാര്യം പോലും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു കേരളത്തിലെ സ്ത്രീകൾ മറുപടി നൽകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരം സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. ഒന്ന് സംസാരിക്കാൻ പോലും തയ്യാറല്ല. ആശാവർക്കർമാർക്ക് എന്ത് സഹായം ചെയ്യാനും ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഇതിന് മുന്‍പും ആശാ സമരത്തിന് പൂര്‍ണ്ണ പിന്തുണയുമായി നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപി എംപി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സമരപന്തലിലെത്തി ആശമാരോട് സംസാരിച്ചിരുന്നു. സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചത്.
ഓണറേറിയം വര്‍ധിപ്പിക്കണം. ദിവസവേതനം 700 രൂപയാക്കണം,വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം,പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാറിനോട് ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. ആശവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണം, തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം ഉറപ്പാക്കണം, സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആശമാര്‍ കേന്ദ്രസര്‍ക്കാറിനോടും ഉന്നയിച്ചിട്ടുണ്ട്.