തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് യുവതി മൊഴി നൽകിയത്. യുവതിയുടെ വെളിപ്പെടുത്തലിൽ ബാലരാമപുരം പോലീസ് കേസെടുത്തു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് സിവിൽ പോലീസ് ഓഫീസറായ ഗിരി തന്നോട് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലർക്കെതിരേയും യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പോലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്.
മകളുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഓഫീസിലെ പോലീസുകാരന് താൻ ലക്ഷങ്ങൾ നൽകിയെന്നും ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി പറയുന്നത്.
ചോദ്യം ചെയ്യലിൽ പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരൻറെ പേര് പറഞ്ഞത്. യുവതിയുടെ മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നും ഇതും കണക്കിലെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.