ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിക്ക് ചൈനയുടെ പിന്തുണ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുടെ വാദം പൂർണമായും തെറ്റാണ്. പാക്കിസ്ഥാന്റെ സൈനിക സ്വയംപര്യാപ്തതയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നു അസിം മുനീർ കുറ്റപ്പെടുത്തി. ഇന്ത്യയുടേത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണെന്നും അസിം മുനീർ പറഞ്ഞു. ഇസ്‌ലാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു അസിം മുനീറിൻ്റെ അവകാശവാദം.
അസിം മുനീറിൻ്റെ പ്രതികരണം ഇങ്ങനെ-
‘പാക്കിസ്ഥാന്റെ ഓപ്പറേഷൻ ബുന്യാൻ അൽ മർസൂസിനെതിരായി നടക്കുന്ന ചില പ്രചാരണങ്ങൾ പൂർണമായും തെറ്റാണ്. വർഷങ്ങളുടെ ശ്രമഫലമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ സൈനിക സ്വയംപര്യാപ്തതയെ തള്ളിക്കളയാനുളള ബോധപൂർവമായ ശ്രമമാണിത്. രണ്ട് രാജ്യങ്ങൾ തമ്മിൽ നടന്ന സൈനിക നടപടിയിൽ മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തുന്നത് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണ്-
പാക്കിസ്ഥാൻ എക്കാലത്തും സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധമാണ് കൈകൊണ്ടിട്ടുള്ളത്. എന്നാൽ ഞങ്ങളുടെ ജനങ്ങളെ, മിലിട്ടറി ബേസുകളെ, പോർട്ടുകളെയെല്ലാം ആക്രമിച്ചാൽ മറുപടി നൽകും.
അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന് ചൈനയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നുവെന്ന് നേരത്തെ ഇന്ത്യൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിങ് വെളിപ്പെടുത്തിയിരുന്നു. ചൈന തങ്ങളുടെ നിരവധി ആയുധങ്ങൾ പാക്കിസ്ഥാന് നൽകി പരീക്ഷിച്ചിരുന്നു. കൂടാതെ തുർക്കിയും പാക്കിസ്ഥാന് വേണ്ട സൈനിക സഹായങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതാണ് അസിം മുനീറിനെ പ്രകോപിപ്പിച്ചത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് പാക്കിസ്ഥാതിരെ ഇന്ത്യ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇതിൽ പാക്കിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്.
ഇതിൽ ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം ഇന്ത്യ തകർത്തിരുന്നു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തു. നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ, ഷെൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക്കിസ്ഥാൻ്റെ ആക്രമണങ്ങൾ തകർക്കുകയായിരുന്നു. ഒടുവിൽ നാല് ദിവസങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു.