തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കി ജയിലിലാക്കി ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് പിടിയിലായത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. കുറ്റകൃത്യത്തിനു ശേഷം ദുബായിക്കു ലിവിയയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയോടുള്ള വൈരാഗ്യത്തിൽ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് മുങ്ങുകയായിരുന്നു.
ലിവിയയെ നാളെ കേരളത്തിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ പോലീസ് പിടികൂടിയിരുന്നു. ലിവിയയുടെ നിർദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എൽ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് പോലീസ് ലിവിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാൻ കാരണമെന്നാണ് നാരായണ ദാസിൻറെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.
അതേസമയം ബെംഗളൂരുവിൽ വെച്ച് ആഫ്രിക്കക്കാരനിൽ നിന്നാണ് ഇവർ ഒറിജിനലാണെന്ന് ഉറപ്പിച്ച് എൽഎസ്ഡി സ്റ്റാംപുകൾ വാങ്ങിയതും ഷീല സണ്ണിയുടെ ബാഗിൽ വെച്ചതും. എന്നാൽ പോലീസ് പരിശോധനയ്ക്ക് ശേഷമാണ് തങ്ങൾ വാങ്ങിയത് വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണെന്ന് ഇവർ അറിയുന്നത്. അങ്ങനെയൊരു ചതി നടന്നകൊണ്ടുമാത്രമാണ് തനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായതെന്നു ഷീല സണ്ണി മുൻപ് പ്രതികരിച്ചിരുന്നു.
സഹോദരിക്ക് അമ്മായിഅമ്മയായ ഷീലയിൽ നിന്നുണ്ടായ അവഗണനയുടെ പ്രതികാരമായിട്ടാണ് ലിവിയ ഇങ്ങനെ ചെയ്തതെന്നാണ് നാരായണദാസിൻറെ മൊഴി. ലിവിയയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.