കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ എട്ടിന് വരുമെന്നിരുക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങൾ പുറത്ത്. കാവ്യ- ദിലീപ് ബന്ധമാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതുപോലെ കാവ്യയുടെ നമ്പറുകൾ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകൾ സേവ് ചെയ്തിരുന്നത്. ഇതു കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കാനായിരുന്നു എന്നാണു പ്രോസിക്യൂഷൻ പറയുന്നത്. കൂടാതെ ‘Dil Ka’ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം.
അതുപോലെ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് തനിക്കു വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു. എന്നാൽ 2012ൽ തന്നെ മഞ്ജുവാര്യർ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷൻറെ വാദത്തിലുണ്ട്. ദിലീപിൻറെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. മറ്റു പേരുകളിൽ വന്ന മേസജിൽ സംശയം തോന്നിയതോടെ മഞ്ജുവാര്യർ സംയുക്താ വർമ്മയ്ക്കും ഗീതു മോഹൻദാസിനുമൊപ്പം നടിയെ പോയി കാണുകയായിരുന്നു. തുടർന്ന് നടി ഇക്കാര്യം പറയുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം 2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്കാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടി കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പതുപേരാണ് കേസിൽ പ്രതികളായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ ഡിസംബർ എട്ടിന് വിധി പറയുക. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്.
ആദ്യഘട്ടത്തിൽ ദിലീപിനെ പ്രതിചേർത്തിരുന്നില്ല. മാത്രമല്ല നടി ആക്രമിക്കപ്പെട്ടതിൽ അമ്മ സംഘടന നടത്തിയ പ്രതിഷേധത്തിൽ മുൻനിരയിൽതന്നെ ദിലീപ് ഉണ്ടായിരുന്നു താനും. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് രണ്ടുമാസത്തിനുശേഷം ഒക്ടോബർ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിലാണ് പൾസർ സുനി പിടിയിലാകുന്നത്. ഇയാൾക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.


















































