ചെന്നൈ: അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നും നടൻ ജയറാം. ശബരിമല അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികളെന്ന പേരിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ജൂലൈയിൽ ചെന്നൈയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നടൻ ജയറാം പങ്കെടുത്തിരുന്നു.
അമ്പത്തൂരിലെ കമ്പനിയിൽ നടത്തിയ പൂജയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയതെന്നും ജയറാം സ്ഥിരീകരിച്ചു. പൂജയിൽ പങ്കെടുക്കുന്നത് മഹാഭാഗ്യമെന്ന് കരുതിയെന്നും 5 വർഷത്തിനുശേഷം ഇങ്ങനെ ആയി തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീർക്കണം. അയ്യപ്പന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും. തെറ്റ് ചെയ്തവർ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി.