അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരേ ഇന്ത്യൻ താരം അഭിഷേക് ശർമ ഇറങ്ങിയത് സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനിറങ്ങിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് അഭിഷേക് കളത്തിലിറങ്ങിയത്.
അതേസമയം സ്വന്തം ജേഴ്‌സി അഭിഷേക് ടീം ഹോട്ടലിൽ വെച്ച് മറന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ അഭിഷേക് തന്റെ ജേഴ്‌സി ഡ്രസ്സിങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് ടീമിലെ ആർക്കും അത് കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം 2026ൽ അഭിഷേക് അഞ്ച് വട്ടമാണ് പൂജ്യത്തിന് പുറത്തായിരിക്കുന്നത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വട്ടം പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ ടി20 ബാറ്റർ എന്ന നാണക്കേടിന്റെ റെക്കോർഡിൽ സഞ്ജു സാംസണിനൊപ്പം അഭിഷേക് എത്തി.
ഇന്നലെ നടന്ന മത്സരത്തിൽ എക്സ്ട്രാ പേസോടെ എത്തിയ നെതർലൻഡ്സ് ബോളർ ദത്തിന്റെ ഡെലിവറിയിൽ പുൾ ഷോട്ടിനാണ് അഭിഷേക് ശ്രമിച്ചത്. എന്നാൽ അഭിഷേക് പ്രതീക്ഷിച്ച ബൗൺസ് ആ ഡെലിവറിയിലുണ്ടായില്ല എന്നു മാത്രമല്ല ബാറ്റിനെ മറികടന്ന് പന്ത് സ്റ്റംപ് ഇളക്കി.
ടി20യിൽ ഈ വർഷം എട്ട് കളിയിൽ നിന്ന് 182 റൺസ് ആണ് അഭിഷേക് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 26. ന്യൂസിലൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാഗ്പൂരിൽ നേടിയ 84 റൺസ് ആണ് ടി20യിലെ ഈ വർഷത്തെ ഇതുവരെയുള്ള അഭിഷേകിന്റെ ഉയർന്ന സ്കോർ. ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ ആദ്യ മത്സരം.
















































