ഷിംല: 14 കാരന്റെ ക്രൂര ലൈംഗികാതിക്രമത്തിനിരയായി ചികിത്സയിലായിരുന്ന 40കാരി മരിച്ചു. ഹിമാചൽ പ്രദേശിലെ ഹാമിർപുരിലാണ് സംഭവം. സംഭവത്തിൽ പ്രതിക്കു കടുത്ത ശിക്ഷ നൽകണമെന്നയാവശ്യവുമായി ബന്ധുക്കൾ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. നവംബർ 3നായിരുന്നു ഹാമിർപുരിലെ സസൻ ഗ്രാമത്തിൽ 40കാരിക്ക് നേരെ 14കാരന്റെ ലൈംഗികാതിക്രമമുണ്ടായത്. വയലിൽ പുല്ലരിയുകയായിരുന്ന യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവർ എതിർത്തതോടെ ക്രൂരമായി മർദിക്കുകയും ചെയ്തു.
പിന്നീട് ഗുരുതരമായി പരുക്കേറ്റ നിലയിൽ ഗ്രാമീണർ ഇവരെ കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിർപുർ മെഡിക്കൽ കോളേജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. സംഭവത്തിൽ അറസ്റ്റിലായ ഒമ്പതാംക്ലാസ് വിദ്യാർഥി കുറ്റം സമ്മതിച്ചിട്ടുണ്ട്. പിന്നാലെ ജുവനൈൽ ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്.
എന്നാൽ 14കാരന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ചത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുകു ഫോണിലൂടെ ഉറപ്പു നൽകിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

















































