ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമി ചുമതലയേറ്റത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഞായറാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ്‌സ് ഉദ്യോഗസ്ഥരായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ജൂൺ 13 ന് ഹൊസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേജർ ജനറൽ മുഹമ്മദ് പാക്പോർ ആണ് ഈ സ്ഥാനത്തിരുന്നത്. പിന്നീട് മുഹമ്മദ് പാക്പോർ ആണ് ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ റെവല്യൂഷണറി ഗാർഡ്‌സ് ചീഫായി മജീദ് ഖദാമിയെ നിയമിച്ചത്.
കഴിഞ്ഞയാഴ്ച ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനൊരുങ്ങുകയാണെന്ന് ഇസ്രയേൽ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഇറാൻ പൂർണമായും തള്ളിയിരുന്നു.