കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് കൽക്കട്ട ലോ കോളേജിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പോലീസ് കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാർഥിനിയുടെ ഒന്നിലധികം വീഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
ജൂൺ 25-ന് സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽവെച്ച് ഒന്നാം വർഷ വിദ്യാർത്ഥിനിയെ, മുഖ്യപ്രതിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ മനോജിത് മിശ്ര (31), കൂട്ടുപ്രതികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. മൂന്ന് മുഖ്യപ്രതികളും സെക്യൂരിറ്റി ഗാർഡ് പിനാകി ബാനർജി(55)യും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ ഫോറൻസിക് സാമ്പിളുകളുമായി യോജിക്കുന്നുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ പ്രതികൾ ഇരയെ വലിച്ചിഴക്കുന്നതും ബന്ദിയാക്കുന്നതും കാണാം. മറ്റ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നും ഇരയുടെ നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തിട്ടുണ്ട്.
ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വീഡിയോകൾ ചിത്രീകരിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഈ വീഡിയോകളിൽ ചിലരുടെ ശബ്ദം കേൾക്കാം. ഈ ശബ്ദ സാമ്പിളുകൾ പ്രതികളുടേതുമായി യോജിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കുറ്റകൃത്യം നടന്ന സ്ഥലത്തായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരൻ ഗാർഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതോടെയാണ് കേസിൽ ഇയാളും പ്രതി ചേർക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ സംഭവസ്ഥലത്ത് ഉള്ളതായി കാണാം. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഈ സംഭവത്തിന് മുമ്പ് മനോജിത് മിശ്ര എട്ട് തവണ അറസ്റ്റിലായിട്ടുണ്ട്. അപ്പോഴെല്ലാം സുഹൃത്തുക്കൾ ഇയാളെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു പതിവ്. 2024 മുതൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാളെ പിരിച്ചുവിടുകയും സ്ഥാപനത്തിലെ വിദ്യാർത്ഥികളായ അഹമ്മദിനെയും മുഖർജിയെയും പുറത്താക്കുകയും ചെയ്തിരുന്നു.