അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ 17 കാരനായ ആര്യനിൽ നിന്നും പിതാവിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്ന് പറന്നു പൊങ്ങി വിമാനം നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യങ്ങൾ ടെറസിന് മുകളിൽ നിന്നാണ് ആര്യൻ പകർത്തിയത്. നിലവിൽ ആര്യൻ ഗ്രാമത്തിലേക്ക് മടങ്ങി. പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് പറഞ്ഞു.
മകനെയും തന്നെയും പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് വിമാന അപകടം ദൃശ്യങ്ങൾ പകർത്തിയ ആര്യന്റെ പിതാവ് പറഞ്ഞു. വിശദമായ സ്റ്റേറ്റ്മെൻറ് നൽകി. മറ്റൊന്നും പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഗ്രാമത്തിൽ നിന്നും അവധിക്ക് തന്റെ കൂടെ വന്നതാണ്. ഒരു രസത്തിന് പകർത്തിയ വീഡിയോ ആണ്. നാളെ സ്കൂൾ ഉള്ളതുകൊണ്ട് തിരിച്ച് നാട്ടിലേക്ക് അയച്ചു എന്നും മഗൻ സിങ്ങ് പറഞ്ഞു.
അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ 274 ന് ആയെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഡിഎൻഎ പരിശോധനയിൽ 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചു. 294 മരിച്ചതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും പ്രദേശവാസികളും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമാണ് മരിച്ചത്.