കൊല്ലം: കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23)വും രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാലും (24) മരിച്ചത്.
കിണറ്റിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ മുകളിലേക്കു വരുന്നതിനിടെ കയർ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം.
വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഹരിലാൽ. വിഷ്ണുവുമായി കിണറിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴാണു കയർ പൊട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ.