ചെന്നൈ: രണ്ടു വർഷത്തിലേറെ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയിൽ തുടരുന്നു. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു പാർട്ടി തഴഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഏതേസമയം ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു.ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വാർഡിൽ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്ന് വലിയ ബാനർ സ്ഥാപിച്ചിരുന്നു. ഇതിൽ ടിവികെ യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ഫോട്ടോ ചേർക്കാത്തതിനെ തുടർന്ന് ഇയാൾ സത്യനാരായണനെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ മറ്റൊരു ബാനർ തയാറാക്കി മുൻപുണ്ടായിരുന്ന ബാനറിനു മുൻപിൽ കെട്ടുകയും ചെയ്തു.
















































