വാഷിങ്ടൻ: ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ തനിക്ക് അനുകൂല നിലപാടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാൽ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാനു നേരെയുള്ള യുഎസ് ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കിയിരുന്നു. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തേ സൂചിപ്പിച്ചിരുന്നു.
അതേസമയം, ഇറാനിലെ യുഎസ് ആക്രമണം നിലവിൽ പ്രതിസന്ധിയിലായ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് ഗൗരവമുള്ള, തുടർച്ചയായ ചർച്ചകളിലേക്ക് മടങ്ങാനും ഉടനടി തീരുമാനിച്ച് അതിനായി പ്രവർത്തിക്കണം. ആണവ നിർവ്യാപന കരാറിനെ ഇറാൻ മാനിക്കണമെന്നും അദ്ദേഹം യുഎൻ സുരക്ഷാ സമിതിയോഗത്തിൽ പറഞ്ഞു.
അതിനിടെ ഇസ്രയേൽ – ഇറാൻ യുദ്ധത്തിലെ ഇടപെടലിനെ എതിർത്ത് അമേരിക്കയിലെ രാഷ്ട്രീയ, ഭരണരംഗങ്ങളിലെ പ്രമുഖർ രംഗത്തെത്തി. യുദ്ധത്തിലേക്കു ചാടിയിറങ്ങിയതെന്തിനെന്ന ചോദ്യമുയർത്തുകയാണ് ഡെമോക്രാറ്റിക് സെനറ്റർമാർ. ചർച്ചകളുടെ വഴിയടഞ്ഞിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കകമേ തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കിയ ട്രംപ് വൻ സേനാവ്യൂഹത്തെ യുദ്ധത്തിനയച്ചതിലെ വൈരുധ്യം അവർ ചൂണ്ടിക്കാട്ടുന്നു.
അനാവശ്യമായ സൈനിക നടപടിയിലേക്കു പോകരുതെന്നും ചർച്ചകൾക്കു ശേഷമേ തീരുമാനമെടുക്കാവൂ എന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ ക്യാംപെയ്നിൽ അനാവശ്യ യുദ്ധങ്ങളിൽ തലയിടില്ലെന്ന് ഡൊണാൾഡ് ട്രംപ് ഉറപ്പുനൽകിയിരുന്നു. അതേ മുദ്രാവാക്യമെഴുതിയ തൊപ്പിയണിഞ്ഞ് ട്രംപ് യുദ്ധനിയന്ത്രണമുറിയിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വൈറ്റ് ഹൗസ് ചെയ്തത്. ഇത് റിപ്പബ്ലിക്കൻ പാർട്ടിയിലെത്തന്നെ യുദ്ധവിരുദ്ധരെ നിരാശരാക്കിയതായാണു സൂചന.
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള തീരുമാനം ട്രംപ് ജനങ്ങളോടു വിശദീകരിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റർ ചക് ഷൂമർ ആവശ്യപ്പെട്ടു. നടപടി വിനാശകരമായ ദീർഘകാല യുദ്ധത്തിന്റെ സാധ്യത വർധിപ്പിച്ചു. വിദേശ സൈനികനടപടികളിൽ പ്രസിഡന്റിനുള്ള അധികാരം പരിമിതപ്പെടുത്തുന്ന യുദ്ധാധികാര നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ സെനറ്റർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി യുഎസ് സൈന്യത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതുവഴി ഭരണഘടനാ ലംഘനമാണ് ട്രംപ് നടത്തിയതെന്ന് മുൻ സ്പീക്കർ നാൻസി പെലോസി ആരോപിച്ചു. അമേരിക്കൻ പൗരൻമാരുടെ ജീവനു ഭീഷണിയുയർത്തുന്ന സാഹചര്യം സൃഷ്ടിച്ചത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ആവശ്യപ്പെട്ടു.
ഇറാനിലെ യുഎസ് ആക്രമണത്തിനു മുൻപ്, ട്രംപ് കോൺഗ്രസിൽ യുദ്ധലക്ഷ്യങ്ങൾ വിശദീകരിക്കണമെന്ന് ഡെമോക്രറ്റിക് അംഗവും വ്യവസായ പ്രമുഖനുമായ ആമി ബേറയും ആവശ്യപ്പെട്ടിരുന്നു. മുൻ പ്രസിഡന്റുമാരെപ്പോലെ മധ്യപൂർവദേശത്തുൾപ്പെടെ ‘മണ്ടൻ യുദ്ധങ്ങൾ’ക്കില്ലെന്നാണ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇറാനും അവരുടെ പിന്തുണയുള്ള ഗ്രൂപ്പുകളും അമേരിക്കയ്ക്കെതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ആക്രമണത്തെ രാഷ്ട്രീയനേട്ടമായി ഉയർത്തിക്കാട്ടാനാണ് ട്രംപ് പ്രസ്താവനയിലൂടെ ശ്രമിച്ചത്. അതിനെതിരെ സ്വന്തം പാളയത്തിൽനിന്നു പോലും ട്രംപ് വിയോജിപ്പ് നേരിടുകയാണ്.