ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ് നൽകിവന്ന 2.1 കോടി ഡോളറിൽ (ഏകദേശം 181.96 കോടി രൂപ) വിവാദം കത്തുന്നു. ഈ വിഷയത്തിൽ കോൺഗ്രസും ബിജെപിയും ആരോപണങ്ങളുമായി നേർക്കുനേർ രംഗത്തെത്തി. ഇന്ത്യൻ ജനാധിപത്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ നടത്താൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി ആരോപിച്ചുകൊണ്ട് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രംഗത്തെത്തി. ഇതിന് മറുപടിയായി, ട്രംപിന്റെ അവകാശവാദങ്ങൾ “അസംബന്ധം” എന്ന് തള്ളിക്കളഞ്ഞ കോൺഗ്രസ്, വർഷങ്ങളായി ഇന്ത്യൻ സ്ഥാപനങ്ങൾക്ക് യുഎസ്എഐഡി നൽകിയ പിന്തുണ വിശദീകരിക്കുന്ന ഒരു ധവളപത്രം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയ്ക്ക് യുഎസ് ഫണ്ട് ലഭിച്ചതിൽ യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എഐഡി) ഇന്ത്യ മിഷൻ ഡയറക്ടറായിരുന്ന വീണാ റെഡ്ഡിയെയും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി രംഗത്തെത്തി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഎസ്എഐഡി ഇന്ത്യയിൽ നടപ്പാക്കിയ ‘വോട്ടർ വോട്ടിങ്’ പദ്ധതി അന്വേഷിക്കണമെന്നാണ് ജഠ്മലാനിയുടെ ആവശ്യം.

മാത്രമല്ല തെരഞ്ഞെടുപ്പിനു ശേഷമുള്ള റെഡ്ഡിയുടെ രാജി സംശയാസപദമാണ്. 2021 ജൂലൈയിൽ യുഎസ്എഐഡി ഇന്ത്യ മിഷൻ ഡയറക്ടറായി ചുമതലയേറ്റ വീണാ റെഡ്ഡി, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനം രാജിവച്ച് യുഎസിലേക്കു തിരിച്ചുപോയി. യുഎസ്എഐഡിയുടെ പോളിങ് വർധിപ്പിക്കാനുള്ള ഫണ്ടും വീണയുടെ രാജിയും സംശയാസ്പദമാണെന്ന് ജഠ്മലാനി ആരോപിച്ചു. യുഎസ്എഐഡി 21 ദശലക്ഷം ഡോളർ ‘വോട്ടർ വോട്ടിങ്’ പദ്ധതിക്കായി ഇന്ത്യയ്ക്ക് അനുവദിച്ചതായി വെളിപ്പെടുത്തൽ വന്നതോടെയാണു വിവാദമായത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ അനധികൃത സ്വാധീനം ചെലുത്തുന്നതിനായി ഈ ഫണ്ട് ഉപയോഗിച്ചോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും ജഠ്മലാനി ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ചില പ്രവർത്തനങ്ങൾക്കു യുഎസ് സർക്കാരിന്റെ ഫണ്ട് (യുഎസ്എഐഡി) ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തൽ ആശങ്കപ്പെടുത്തുന്നതാണെന്നു വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശ ഇടപെടലുണ്ടായിട്ടുണ്ടെന്ന വിവരങ്ങൾ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരാണ് ഈ വീണാ റെഡ്ഡി?
ആന്ധ്രപ്രദേശിൽ ജനിച്ച അമേരിക്കൻ നയതന്ത്രജ്ഞയാണ് വീണ റെഡ്ഡി. 2021 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെ ഇന്ത്യയ്ക്കും ഭൂട്ടാനുമുള്ള യുഎസ്എഐഡി മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വ്യക്തിയായിരുന്നു അവർ. എന്നാൽ 2024 ജൂലൈ 17 ന് ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം റെഡ്ഡി അമേരിക്കയിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
കൂടാതെ റെഡ്ഡി യുഎസ് സീനിയർ ഫോറിൻ സർവീസിലെ കരിയർ അംഗമാണ്, കൂടാതെ അന്താരാഷ്ട്ര വികസനത്തിൽ വിപുലമായ പശ്ചാത്തലവുമുണ്ട്. ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, കംബോഡിയ, ഹെയ്തി, പാകിസ്ഥാൻ എന്നിവിടങ്ങളിലെ യുഎസ്എഐഡിയുടെ ദൗത്യങ്ങളിൽ വഹിച്ചിരുന്നു. സാമ്പത്തിക വികസനം, ഭരണം, മാനുഷിക സഹായം എന്നിവയിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദവും ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സും ബാച്ചിലർ ഓഫ് ആർട്സും വീണാ റെഡ്ഡി നേടിയിട്ടുണ്ട്. യുഎസ്എഐഡിയിൽ ചേരുന്നതിന് മുമ്പ്, ന്യൂയോർക്ക്, ലണ്ടൻ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ കോർപ്പറേറ്റ് അറ്റോർണിയായി അവർ ജോലി ചെയ്തു. ഇന്ത്യയിൽ മൂന്ന് വർഷത്തെ സേവനകാലത്ത്, എൻഐടിഐ ആയോഗ്, വൈദ്യുതി മന്ത്രാലയം, ഇന്ത്യൻ റെയിൽവേസ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സർക്കാർ ഏജൻസികളുമായി യുഎസ്എഐഡി സഹകരിച്ചു. യുഎസ്എഐഡിയുടെ പിന്തുണയുള്ള പദ്ധതികൾ സാമ്പത്തിക വികസനം, മനുഷ്യാവകാശങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.