തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തുറമുഖ ഓഫിസിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം പങ്കെടുത്തതിനെ ന്യായീകരിച്ചു മന്ത്രി വി.ശിവൻകുട്ടി. ‘മുഖ്യമന്ത്രിയുടെ മകളും മകളുടെ കുഞ്ഞുമൊന്നും ഈ കേരളത്തിൽ ജീവിക്കുന്നവരല്ലേ. അവിടെ ഔദ്യോഗിക യോഗത്തിൽ വേറെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണു കാണിച്ചത്. പത്രക്കാരടക്കം ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ വിമർശിച്ചാൽ വലിയ പ്രയാസമാണ്. ഇങ്ങനെയാണെങ്കിൽ നേതാക്കളുടെ മക്കൾക്ക് ഇടത്തോട്ടും വലത്തോട്ടും തിരിയാനാകില്ല. അതുകൊണ്ടാ ഞാൻ എന്റെ മകനെ ഇവിടെയൊന്നും നിർത്താത്തത്’– മന്ത്രി പറഞ്ഞു.എൽഡിഎഫ് സർക്കാരിന്റെ അധ്വാനമാണ് വിഴിഞ്ഞത്തു കാണുന്നതെന്നും അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഞങ്ങളുടെ കുഞ്ഞായതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും ഞങ്ങളെല്ലാവരും കൂടി അവിടെപ്പോയി എന്തെങ്കിലും തകരാറുണ്ടോയെന്നു സൂക്ഷ്മമായി പരിശോധിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണമെന്നു തീരുമാനിക്കേണ്ടത് ഡൽഹിയിൽ നിന്നാണ്’- മന്ത്രി പറഞ്ഞു.