കോഴിക്കോട്: ഒരാളെ വാഹനമിടിച്ച് കൊലപ്പെടുത്തുകയും ഒരു കുരുന്നിന്റെ ജീവൻ കോമയിലാക്കുകയും ചെയ്തിട്ട് ഗൾഫിലേക്കു മുങ്ങിയ പ്രതി നേരത്തോട് നേരം കഴിഞ്ഞപ്പോൾ ജാമ്യവും വാങ്ങി വീട്ടിൽപോയി. വടകര ചേറോട്ടെ വാഹനാപകട കേസിലെ പ്രതി ഷെജിലിനു ജാമ്യം കിട്ടിയതു നിരാശാജനകമാണെന്ന് അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ സ്മിത. പ്രതി റിമാൻഡിൽ പോകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ഷെജിൽ സർക്കാർ ചെലവിൽ വടകര എത്തി ജാമ്യത്തിൽ വീട്ടിൽ പോയി.
പ്രതിക്ക് രണ്ടു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നില്ല. ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്. ജീവന് യാതൊരു വിലയുമില്ലാതായി. വാഹനാപകടത്തിൽ ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള ശിക്ഷ ഇവിടെയും വരണം. കുട്ടിയുടെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്മിത മാധ്യമങ്ങളോടു പറഞ്ഞു.
കുവൈത്തില്‍ ഗതാഗതലംഘനങ്ങൾക്ക് പണം അടയ്ക്കേണ്ടത് ഈ ആപ്പുകള്‍ വഴി മാത്രം
കഴിഞ്ഞ വർഷം വടകരയിൽ കാറിച്ച് 9 വയസുകാരി ദൃഷാന അബോധാവസ്ഥയിലാകുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജിലിന് ചൊവ്വാഴ്ചയാണു കോടതി ജാമ്യം അനുവദിച്ചത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ദുബായിൽനിന്നു കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷെജിലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണു റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും കാർ ഇടിച്ചത്. സുധീർ– സ്മിത ദമ്പതികളുടെ മകളാണു ദൃഷാന. സംഭവത്തിനു പിന്നാലെ പ്രതി വാഹനം നിർത്താതെ പോയി. പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തു വിദേശത്തേക്കു കടന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുന്ന ദൃഷാനയ്ക്കു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ്. ഇപ്പോൾ മെഡിക്കൽ കോളജ്–കാരന്തൂർ റോഡിൽ കൊളായിത്താഴം എൽപി സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുകയാണ് ദൃഷാനയും കുടുംബവും.