ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകളുടെ വഴി തടയാൻ ശ്രമം!! ഇറാന്റെ മൈൻ സ്ഥാപിക്കുന്ന 16 പടക്കപ്പലുകൾ തകർത്ത് യുഎസ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അൽ-ധഫ്റ എയർബേസിലും ബഹ്റൈനിലെ ജുഫൈർ പ്രദേശത്തും ഇറാന്റെ മിസൈൽ ആക്രമണം… തിരിച്ചടിക്കും- യുഎസ് പ്രതിരോധ സെക്രട്ടറി
വാഷിങ്ടൺ: ആഗോള എണ്ണ ഗതാഗതത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ്റെ 16 മൈൻ സ്ഥാപിക്കുന്ന നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. മാർച്ച് 10-ന് നടന്ന സൈനിക നടപടിയിൽ കപ്പലുകൾ തകർത്തതായും ആക്രമണത്തിൻ്റെ ചില ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും സൈന്യം പുറത്തുവിട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനിനെയും ബന്ധിപ്പിക്കുന്ന ഏക കടൽപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ ഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനം ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു സംഘർഷവും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും.
അമേരിക്കൻ സൈന്യത്തിൻ്റെ പ്രസ്താവന പ്രകാരം, ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന കപ്പലുകളാണ് ലക്ഷ്യമിട്ടത്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കപ്പെടുകയാണെങ്കിൽ എണ്ണ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചാൽ ഇറാനെതിരെ “മുമ്പ് കാണാത്തതുപോലുള്ള സൈനിക നടപടി” ഉണ്ടാകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. പ്രവർത്തനരഹിതമായിരുന്ന ഇറാൻ്റെ മൈൻ സ്ഥാപിക്കുന്ന കപ്പലുകൾ യുഎസ് സൈന്യം പൂർണമായി നശിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഹോർമുസ് കടലിടുക്കിൻ്റെ ഏറ്റവും ചുരുങ്ങിയ ഭാഗം ഏകദേശം 21 മൈൽ വീതിയുള്ളതാണ്. ഇവിടെ മൈനുകൾ സ്ഥാപിക്കപ്പെടുകയാണെങ്കിൽ ആഗോള എണ്ണ വിതരണ ശൃംഖല ഗുരുതരമായി ബാധിക്കാം. ഇതോടെ എണ്ണയും പ്രകൃതി വാതകവും നൽകുന്ന ഊർജവിലകൾ കുത്തനെ ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ഇന്ധനവിലകൾ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തെയും സാമ്പത്തിക സാഹചര്യത്തെയും ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങളുടെ നേതാക്കൾ അടിയന്തരമായി വീഡിയോ കോൺഫറൻസ് നടത്തുമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വം, എണ്ണവില വർദ്ധനയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
ഇതിനിടെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പുതിയ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അബുദാബിക്ക് സമീപമുള്ള അൽ-ധഫ്റ എയർബേസിലും ബഹ്റൈനിലെ ജുഫൈർ പ്രദേശത്തും അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷം ആഗോള രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് വിലയിരുത്തൽ.
ദുബായിലും ടെൽ അവീവിലും ചൊവ്വാഴ്ച രാത്രി സൈറൺ മുഴങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഇറാന് മുന്നറിയിപ്പ് നൽകി.
At the direction of President Trump, @CENTCOM has been eliminating inactive mine-laying vessels in the Strait of Hormuz—wiping them out with ruthless precision. We will not allow terrorists to hold the Strait of Hormuz hostage.
To the weakened Iranian regime: you have… pic.twitter.com/6IGZNOzgeV
— Pete Hegseth (@PeteHegseth) March 10, 2026
U.S. forces eliminated multiple Iranian naval vessels, March 10, including 16 minelayers near the Strait of Hormuz. pic.twitter.com/371unKYiJs
— U.S. Central Command (@CENTCOM) March 10, 2026















































