റാംപൂർ: സ്ത്രീധനത്തിൻറെ പേരിൽ കൈക്കുഞ്ഞിനോട് പിതാവിൻറെ ക്രൂരത. ഭാര്യ വീട്ടുകാർ സ്ത്രീധനം കൊടുത്തില്ലെന്നാരോപിച്ച് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലകീഴായി പിടിച്ച് പിതാവ് ഗ്രാമത്തിലൂടെ നടന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും അവരുടെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് യുവാവ് ഈ ക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
സ്ത്രീധനത്തെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ഇയാൾ ഈ കൊടുംക്രൂരത കാണിച്ചതെന്നാണ് വിവരങ്ങൾ. സംജു എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാൾ പണവും കാറും ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നു. ‘എൻറെ വിവാഹം 2023ൽ ആയിരുന്നു. അവിടെ ചെന്നപ്പോൾ ഭർത്തൃസഹോദരനും ഭർത്താവിൻറെ ചേട്ടനുമെല്ലാം ചേർന്ന് മർദ്ദിച്ചു. രണ്ട് ലക്ഷം രൂപയും ഒരു കാറും കൊണ്ടുവരണം’ എന്ന് അവർ പറഞ്ഞുവെന്ന് സംജുവിൻറെ ഭാര്യ സുമൻ പറഞ്ഞു.
‘എനിക്ക് എട്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ട്, ആരും എൻറെ കാര്യം ശ്രദ്ധിക്കുന്നില്ല. എനിക്കിപ്പോൾ മുന്നോട്ട് പോകണം. അവർ സ്ത്രീധനം ആവശ്യപ്പെട്ടു, ഇപ്പോൾ എൻറെ കുഞ്ഞിനെ തലകീഴായി തൂക്കി ഗ്രാമത്തിൽ മുഴുവൻ നടന്നു. ഗ്രാമത്തിലെ ആരോട് വേണമെങ്കിലും ചോദിച്ചു നോക്കൂ, അവരെല്ലാം ഈ വീഡിയോ കണ്ടിട്ടുണ്ട്. കുട്ടിയെ തൂക്കിപ്പിടിച്ചു വീഡിയോയെടുക്കൂ എന്ന് അയാൾ ആളുകളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. എനിക്ക് പണം തരൂ എന്ന് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എൻറെ കയ്യിൽ പണമില്ല, ഞാൻ എവിടെ നിന്ന് കൊണ്ടുവരും? എന്നിട്ട് അയാൾ എന്നെ മർദ്ദിക്കാൻ തുടങ്ങി.
പിന്നാലെ കുട്ടിയെ തൂക്കിലയിട്ട് അയാൾ നാല് തവണ ഗ്രാമം ചുറ്റി. കുട്ടിക്ക് ഇപ്പോൾ വയ്യാതായി, അവൻറെ ഇടുപ്പെല്ല് തെറ്റിയിട്ടുണ്ട്. ഞാൻ പാവപ്പെട്ടവളാണ്, എനിക്ക് എന്തുചെയ്യാൻ കഴിയും?. പോലീസ് എൻറെ കാര്യം ശ്രദ്ധിക്കുന്നില്ല. തന്റെ കുഞ്ഞിനോടു ഇങ്ങനെ ചെയ്തതിനു ഭർത്താവിനേയും ഭർത്താവിൻറെ കുടുംബത്തിലെ എല്ലാവരെയും ജയിലിൽ അടയ്ക്കണം” – സുമൻ പറയുന്നു.