കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്നും 38 കഞ്ചാവ് ചെടിയും 10.5 കിലോ കഞ്ചാവും പിടികൂടി. പച്ചക്കറി കൃഷിക്കൊപ്പമായിരുന്നു പ്രതികൾ കഞ്ചാവും നട്ടുപിടിപ്പിച്ചിരുന്നത്. രണ്ടുമാസം പ്രായമായ 40 സെൻറീമീറ്റർ നീളമെത്തിയ ചെടികളാണ്
എക്സൈസ് കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരംകൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് അറിയിച്ചു.
എംഡിഎംഎ കേസിൽ പ്രതിയാണ് മനീഷ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോഴാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ വിദേശ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടെന്നും എക്‌സൈസ് അറിയിച്ചു. ജില്ലയിലെ ആദ്യത്തെ സംഭവമാണിതെന്നും ഇത്രയും വലിയ കഞ്ചാവ് കൃഷി ആദ്യമായാണ് കണ്ടെത്തുന്നതെന്നും എക്‌സൈസ് എൻഫോഴ്‌സെമന്റ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ സിപി ദിലീപ് പറഞ്ഞു. വീട്ടുമുറ്റത്താണ് വൻതോതിൽ കഞ്ചാവ് നട്ടുവളർത്തിയത്. ഉദ്യോഗസ്ഥരായ ഞങ്ങൾക്ക് പോലും ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോഴിക്കോട് ജില്ലയിൽ ലഹരി പിടികൂടാൻ വ്യാപക പരിശോധന നടക്കുകയാണ്. നാദാപുരം, കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിലാണ് പോലീസും ഡാൻസാഫും, ചേർന്ന് പരിശോധന നടത്തുന്നത്. ബെംഗളുരുവിൽ നിന്നെത്തുന്ന ബസുകളിലുൾപ്പെടെ പരിശോധിക്കുന്നുണ്ട്. പുതുപ്പാടിയിൽ മെത്താഫെറ്റമിനും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.
കൂടാതെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ബാങ്കോക്കിൽ നിന്നുമെത്തിയ രണ്ട് പേരിൽ നിന്നുമായി 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഡൽഹി കൃഷ്ണനഗർ ജഗത്പുരി സ്വദേശിനി സ്വാന്ദി ചിമ്പർ, രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിനി മാൻ വി ചാധരി എന്നിവരാണ് പിടിയിലായത്. മേക്കപ്പ് ആർട്ടിസ്റ്റായ ഇവർ മേക്കപ്പ് ബോക്സുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്. തായ് എയർ വിമാനത്തിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ഇവർ എത്തിയത്.