ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഭാഗികമായി അംഗീകരിച്ച് ഹമാസ്. എന്നാൽ നിർദേശങ്ങളിൽ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നും ഹമാസിന്റെ നിലപാട്. അതേസമയം എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്നും ഹമാസ് അറിയിച്ചു. പക്ഷെ നിരായൂധീകരണത്തെ കുറിച്ചുള്ള കാര്യങ്ങളിൽ ഹമാസ് പ്രതികരിച്ചിട്ടില്ല. ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ മധ്യസ്ഥതയിലൂടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. അതേസമയം ചില നിബന്ധനകളും ഹമാസ് മുന്നോട്ടുവച്ചു.
ഹമാസിന്റെ നിർദേശങ്ങൾ ഇങ്ങനെ
‘പലസ്തീൻ ദേശീയ സമവായത്തോടെയും അറബ് ഇസ്ലാമിക പിന്തുണയോടെയും കൂടി ഗാസ മുനമ്പിന്റെ ഭരണം പലസ്തീൻ സ്വതന്ത്ര സംവിധാനത്തിന് കൈമാറാൻ തയ്യാറാണ്. ട്രംപ് മുന്നോട്ട് വെച്ച, ട്രംപും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര ഗവേണൻസ് ബോഡിക്ക് പകരം പലസ്തീനികൾ ഗാസ ഭരിക്കണം. ട്രംപിന്റെ ഗാസ പദ്ധതിയിൽ ഇനിയും ചർച്ചകൾ ആവശ്യമാണ്. ഗാസ മുനമ്പിന്റെ ഭാവിയും പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളും ഏകകണ്ഠമായ ദേശീയ നിലപാടും അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും മുൻനിർത്തിയാണ് തീരുമാനിക്കേണ്ടത്.
അതേസമയം ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അമ്പരപ്പ് സൃഷ്ടിച്ചെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിന്റെ മറുപടിയിൽ നെതന്യാഹു തൃപ്തനല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന ട്രംപിന്റെ പദ്ധതിയിലെ ആദ്യ ഘട്ടം നടപ്പാക്കാൻ തയ്യാറാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ‘യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ കാഴ്ചപ്പാടിൽ ഇസ്രയേൽ നിർദേശിച്ച തത്വങ്ങൾക്ക് അനുസൃതമായി പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമുമായി പ്രവർത്തിക്കും’, പ്രസ്താവനയിൽ പറയുന്നു. ഗാസയിലെ പ്രവർത്തനങ്ങൾ കുറയ്ക്കാൻ ഇസ്രയേൽ സർക്കാർ സൈന്യത്തിന് ഉത്തരവ് നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഗാസ കീഴടക്കാനുള്ള പ്രവർത്തനങ്ങൾ നിർത്തുക’ എന്നാണ് ഇസ്രയേൽ സർക്കാർ ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ഹമാസിനെ ഭീഷണിപ്പെടുത്തി കൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാക്കണമെന്നായിരുന്നു ട്രംപ് കൊടുത്ത ഡെഡ്ലെെൻ. ഇതിന് പിന്നാലെയാണ് ഹമാസ് പദ്ധതി ഭാഗികമായി അംഗീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രതികരണത്തെ ട്രംപ് സ്വാഗതം ചെയ്തു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് വിശ്വസിക്കുന്നുവെന്നും ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്തണമെന്നും ട്രംപ് നിർദേശിച്ചു. അങ്ങനെയെങ്കിൽ ബന്ദികളെ പെട്ടെന്നും സുരക്ഷിതവുമായി തിരിച്ചെത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിനെ കൂടാതെ മധ്യസ്ഥരായുള്ള ഖത്തറും ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്തു. ട്രംപിന്റെ പദ്ധതിയിലെ ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് മധ്യസ്ഥരായ ഈജിപ്തും അമേരിക്കയുമായി നിർദേശത്തിൽ ചർച്ച തുടരുമെന്ന് ഖത്തർ അറിയിച്ചു. നല്ലൊരു മാറ്റത്തിനായി പ്രതീക്ഷിക്കുന്നുവെന്ന് ഈജിപ്ത് അറിയിച്ചു. ഗാസയിൽ സ്ഥിരം വെടിനിർത്തലിന് വേണ്ടി അറബ് രാജ്യങ്ങളുമായും അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായും പ്രവർത്തിക്കുമെന്നും ഈജിപ്ത് പറഞ്ഞു. ഗാസയിലെ ദാരുണമായ സംഘർഷം അവസാനിപ്പിക്കാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.