ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. അനാദരവിനെതിരെ എപ്പോഴും ശബ്ദമുയർത്തും എന്ന് തൃഷ തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെ തൃഷയുടെ നിയമോപദേശകൻ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ ഈ വിവാദ പരാമർശം നടത്തിയത്. വിജയ് രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ ആദ്യം “തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം” എന്നാണ് നാഗേന്ദ്രൻ പരിഹസിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ നടി രംഗത്തെത്തിയിരിക്കുന്നത്.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്നും രാഷ്ട്രീയ നിലപാടുകളിൽ എന്നും നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തന്റെ തൊഴിലിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും, വ്യക്തിജീവിതം പൊതുചർച്ചകൾക്കോ അധിക്ഷേപങ്ങൾക്കോ ഉള്ള വിഷയമാക്കരുതെന്നും തൃഷയുടെ വക്താവ് പറഞ്ഞു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അവർ കർശനമായി ആവശ്യപ്പെട്ടു.



















































