വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചു അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശത്തിന് ഹമാസ് നൽകിയ മറുപടി അസ്വീകാര്യമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റീവ് വിറ്റ്‌കോഫിൻ്റെ പ്രതികരണം. ‘ഞങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്നായിരുന്നു എക്സിൽ പങ്കുവച്ച കുറിപ്പിൽ വിറ്റ്കോഫ് ആവശ്യപ്പെട്ടത്. കൂടാതെ വെടിനിർത്തലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുന്ന ആഴ്ചയിൽ ഉടൻ ആരംഭിക്കാം എന്നും വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി നേരത്തെ ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കാലാവധിയും ഇസ്രയേൽ എത്രത്തോളം പിൻവാങ്ങുമെന്നത് സംബന്ധിച്ച വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങളും സംബന്ധിച്ചാണ് അമേരിക്കയും ഹമാസും തമ്മിലുള്ള തർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
സ്ഥിരമായ വെടിനിർത്തൽ, ഗാസ മുനമ്പിൽ നിന്നുള്ള പൂർണ്ണമായ പിൻവാങ്ങൽ, ഗാസ മുനമ്പിലെ ജനങ്ങൾക്ക് പുറത്ത് നിന്നുള്ള കൂടുതൽ സഹായം ഉറപ്പ് വരുത്തുക എന്നതായിരുന്നു അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങളോടുള്ള ഹമാസിൻ്റെ പ്രതികരണം.കൂടാതെ കരാറിൻ്റെ ഭാഗമായി നേരത്തെ സമ്മതിച്ച പലസ്തീൻ തടവുകാർക്ക് പകരമായി 10 ജീവിച്ചിരിക്കുന്ന ഇസ്രായേലി തടവുകാരെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനൽകാമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.