മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ഒരു വയസും മൂന്നു മാസവും പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേരി പൂക്കൊളത്തൂർ കാരാപ്പറമ്പ് റോഡ് കല്ലേങ്ങൽ നഗറിൽ ശ്രീജേഷ്-ശ്വേത ദമ്പതിമാരുടെ മകൻ അർജുനാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
അച്ഛൻ കുളിക്കാനിറങ്ങിയപ്പോൾ ആ കൂടെപ്പോയതായിരുന്നു അർജുൻ. കുളികഴിഞ്ഞ് ശ്രീജേഷ് മടങ്ങിവന്നപ്പോഴേക്കും കുട്ടി മുറ്റത്ത് ഉച്ചത്തിൽ കരയുന്നതാണ് കണ്ടത്. കൂടാതെ കാലിൽനിന്ന് ചോര ഇറ്റിവീഴുന്നുണ്ടായിരുന്നു. എന്നാൽ കുട്ടിയെ പാമ്പുകടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ഉടൻ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജൻ ഇല്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് കുട്ടിയെ പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബോധം നഷ്ടമായ കുട്ടി അഞ്ചരയോടെ മരിച്ചു.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്തെ സ്ലാബിനടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അർജുന്റെ മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: അനുശ്രീ, അമൃത.

















































