തിരുവനന്തപുരം: നിയമസഭാ തെരഞ്ഞുപ്പിൽ ബിജെപി ചിത്രം തെളിയുന്നു. പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ പുറത്തുവരുന്നുണ്ട്.
ഇതോടെ എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെതന്നെയാണ് ബിജെപി നിശ്ചയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിലാണ് തൃശ്ശൂരിൽ അങ്കം കുറിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും.
അതേസമയം 2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകളാണ് നേടാനായത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉൾപ്പെടെ കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ ശോഭയെ പോലെ ഒരു വനിതാ നേതാവിനെ തന്നെ മത്സരത്തിന് ഇറക്കിയാൽ മണ്ഡലം കൂടെ പോരും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പാലക്കാട് ബിജെപിക്ക് ഉള്ളിൽ ഉള്ള വിഭാഗീയത കാരണം മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശോഭയ്ക്ക് സംശയം ഉണ്ടായിരുന്നു. കൃഷ്ണകുമാർ പക്ഷം പഴയതുപോലെ പ്രബലമല്ലാത്തതിനാൽ പാർട്ടി നിർദ്ദേശിച്ചപ്പോൾ മത്സരിക്കാമെന്ന് ശോഭ സമ്മതം മൂളുകയായിരുന്നു.
നേരത്തെ കായംകുളം കേന്ദ്രീകരിച്ച് ആയിരുന്നു ശോഭാസുരേന്ദ്രന്റെ പ്രവർത്തനങ്ങൾ. പുതിയ സാഹചര്യത്തിൽ പാലക്കാട് സുനിശ്ചിതമായ മണ്ഡലം എന്നാണ് ബിജെപി കണക്കുകൂട്ടുന്നതും ശോഭയെ അവിടേക്ക് നിയോഗിച്ചതും. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
പക്ഷെ ചുവരിൽ സ്ഥാനാർത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിൻറെ മാറ്റത്തിൻറെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും പാർട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































