ഗയ: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോക്ടർക്കെതിരെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇയാളെ മരത്തിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
അതിജീവിതയുടെ വീട്ടിലെത്തിയ ഡോക്ടറെ അവിടെ നിന്നു വലിച്ചിറക്കിയ ശേഷമാണ് ക്രൂരമായി ആക്രമിച്ചത്. വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾകൊണ്ടും വടികൾ കൊണ്ടും ശരീരത്തിൽ നിന്നും രക്തം വരും വരെയായിരുന്നു ആക്രമണം. ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ ബിഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. താലിബാനേക്കാൾ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2021ലാണ് അതിജീവിത കൂട്ടബലാത്സംഗത്തിനിരയായത്. പിന്നാലെ ഇവർ പരാതി നൽകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ ഗ്രാമവാസിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഒളിവിൽ പോവുകയായിരുന്നു. മെയ് 30 ന് അതിജീവിത കേസിൽ കോടതിയിലെത്തി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കൾ അതിജീവിതയേയും വീട്ടുകാരേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ പരുക്കേറ്റ യുവതിയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് ആക്രമണത്തിനിരയായത്.
ഡേക്ടർ അതിജീവിതയുടെ അമ്മയ്ക്ക് മരുന്ന് നൽകുന്നതിനിടെ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷൻമാരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കുടുംബത്തിലുള്ളവരെ ആക്രമിച്ചതിന് ശേഷം അക്രമികൾ ഡോക്ടർക്കെതിരെ തിരിയുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റ അതിജീവിതയുടെ റോഡിലെത്തി സഹായം തേടിയതിന് പിന്നാലെയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.