തിരുവനന്തപുരം: ബിജെപി കൗൺസിലറായിരുന്ന തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ഭാര്യ ആശ അന്വേഷണ സംഘത്തിന് മൊഴി നൽകി. മൊഴി രേഖപ്പെടുത്തൽ തുടരും. പെട്ടെന്ന് മരണത്തിലേക്ക് പോയ കാരണം കണ്ടെത്തണമെന്ന് ആശ ആവശ്യപ്പെട്ടു. രാവിലെ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഷർട്ട് ധരിച്ച്, ഇറങ്ങി പോവുകയായിരുന്നു അനിലെന്ന് ഇവർ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം മാനസികബുദ്ധിമുട്ടിലായിരുന്നു.
ആർക്കെല്ലാം വായ്പ കൊടുത്തുവെന്ന് അറിയില്ല. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും അവർ പറഞ്ഞു. ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിരുന്നു. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു.
നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. ‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മൾ നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.