വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് ഇരുരാജ്യങ്ങള്‍ക്കും യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്‍കിയതുകൊണ്ടു മാത്രമാണെന്ന് ട്രംപ് ഭരണകൂടം. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യുഎസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം.
ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളില്‍ മൻഹാറ്റനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വാദം കേള്‍ക്കവേയാണ് ലുട്‌നിക് സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളെ അനുകൂലിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബീയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്ത് എന്നിവരും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും നയങ്ങൾ മാറ്റാൻ ട്രംപിന് അവകാശമില്ലെന്നും കോടതി വിധിച്ചു. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചു.
ട്രംപിന്റെ വ്യാപാര നയത്തിനു കനത്ത തിരിച്ചടിയാണ് കോടതി വിധി. അതിനെതിരെ യുഎസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെക്കുറിച്ചായിരുന്നു കേസ്. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരം താരിഫ് ഉയർത്താൻ യുഎസ് കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു. സ്വന്തം താൽപര്യപ്രകാരം താരിഫ് നിശ്ചയിക്കാൻ പ്രസിഡന്റ് ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.