കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാർ സഭ രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയാണ് ഇവിടെയെന്നു നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാർ സഭ പറഞ്ഞു.
മനുഷ്യക്കടത്ത് ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശികളായ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയുമാണ് അറസ്റ്റിലായത്. ഇവർ യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആൾക്കൂട്ട വിചാരണയും ദുരാരോപണവുമാണ് ഇവിടെ നടക്കുന്നത്. ആൾക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ വേണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
അതേസമയം ഛത്തീസ്ഗഡിലെ ദുർഗിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയിൽവെ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നാരായൻപുർ ജില്ലയിൽ നിന്നുള്ള 19 മുതൽ 22 വയസുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കൂടാതെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തങ്ങൾ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കി. ഇതിനിടെ സഹോദരനൊപ്പം യാത്രവന്ന ഒരു പെൺകുട്ടി തന്റെ അനുമതിയില്ലാതെയാണു കൊണ്ടുപോകുന്നത് എന്നു മൊഴി നൽകുകയായിരുന്നു. തുടർന്നാണ് റെയിൽവേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം ഇത്തരം പ്രശ്‌നങ്ങൾ പതിവായതോടെ പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാൻ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശമെന്ന് സൂചന. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർതന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെൺകുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിർന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെൺകുട്ടികൾക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിർദേശം. ജാഗ്രത എന്ന നിലയിൽ ഇങ്ങനെ അനൗദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ടെന്ന് അമൃത്സറിൽ പ്രവർത്തിക്കുന്ന ഫാ. സുരേഷ് മാത്യു പറഞ്ഞു.