ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ഒരു ധർമ്മശാലയല്ലെന്ന് സുപ്രീം കോടതി. തന്റെ കുടുംബം ഇന്ത്യയിലാണെന്നും തനിക്ക്ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
അതേസമയം നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതിയുടെ വിധി. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് 2022 ൽ മദ്രാസ് ഹൈക്കോടതി ഈ ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഹർജിക്കാരൻ ഇന്ത്യയിൽ എത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാൽ ജീവിതം അപകടത്തിലാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. കൂടാതെ ഹർജിക്കാരന്റെ ഭാര്യയും മക്കളും ഇന്ത്യയിൽ സ്ഥിര താമസമാക്കിയവരാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.